ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനം ലംഘിച്ചാണ് പാലക്കാട്ടെ വൻകിട കമ്പനികൾക്ക് ജല അതോറിറ്റി വെളളം നൽകുന്നത്. ജലവിതരണത്തിന്റെ കൃത്യമായ വിവരം നൽകാതെ ജില്ലാ ഭരണകൂടത്തെയും ഉദ്യോഗസ്ഥർ തെറ്റിധരിപ്പിച്ചു. വിജയ്്്മല്യയുടെ യുബി ഗ്രൂപ്പിന് അർധരാത്രിയിൽ ടാങ്കറിൽ വെളളം നൽകിയതിനെതിരെ ജനപ്രതിനിധികളും രംഗത്തെത്തി.
കഴിഞ്ഞ ജനുവരി 31 നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനമുണ്ടായത്. ജലം ഉപയോഗിക്കുന്ന കമ്പനികൾ ഉൽപ്പാദനം കുറയ്ക്കണം. ഏത് ഉറവിടത്തിൽ നിന്നാണോ വെളളം എടുക്കുന്നത് അതിന്റെ അളവും കുറയ്ക്കണം. പക്ഷേ ജലഅതോറിറ്റിയുടെ മലമ്പുഴയിലെ ഉദ്യോഗസ്ഥർ ഇൗ തീരുമാനം ലംഘിച്ചു. വിജയ്മല്യയുടെ യുബി ഗ്രൂപ്പിന് മലമ്പുഴയിൽ നിന്നു പൈപ്പുവഴി നൽകുന്ന വെളളത്തിന്റെ അളവു കുറച്ചെങ്കിലും പകരം ടാങ്കറിൽ വെളളം നൽകിയാണ്
സഹായിച്ചത്. കഴിഞ്ഞ വർഷം മെയ് 31ന്് യുബി ഗ്രൂപ്പ് ഒരു ലക്ഷത്തി 26000 രൂപ മുൻകൂർ അടച്ചതിന്റെ പേരിൽ വെളളം നൽകിയെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ ജലനിയന്ത്രണം നിലനിൽക്കെ ടാങ്കറിൽ വെളളം നൽകാൻ പാടില്ല. അർധരാത്രിയിൽ വെളളം കൊണ്ടുപോകാൻ അനുവാദവുമില്ല. വൻകിട കമ്പനികളെ സഹായിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്ന് ബിജെപിയും ആരോപിച്ചു.