കേരളത്തിലാദ്യമായി വയനാട് ബത്തേരി നഗരസഭയിൽ ജർമൻ സാങ്കേതിക വിദ്യയിൽ ആധുനിക മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നു. ഇലക്ട്രോണിക് സാങ്കേതിക വിദ്യയും, ജൈവ സാങ്കേതികവിദ്യയും ചേർന്നുള്ള പദ്ധതിയുടെ നിർമാണ ചുമതലയും പതിനഞ്ച് വർഷത്തേക്കുള്ള നടത്തിപ്പ് ചുമതലയും ജർമൻ കമ്പനിക്കാണ്.
കേരളത്തിലെ മറ്റ് നഗരങ്ങൾ മാലിന്യം സംസ്കരിക്കാൻ വഴിയില്ലാതെ നട്ടംതിരിയുമ്പോഴാണ് ബത്തേരി നഗരസഭ പുത്തൻ വഴി തേടിയിരിക്കുന്നത്. നഗരസഭയ്ക്ക് സാമ്പത്തിക ബാധ്യത ഇല്ലാത്ത പദ്ധതിക്ക് സർക്കാരും പൂർണ പിന്തുണ നൽകി. നിലവിലുള്ള മാലിന്യ സംസ്കരണ പ്ലാന്റിനോട് ചേർന്നാണ് പുതിയ യൂണിറ്റ് നിർമിക്കുന്നത്. ജൈവ മാലിന്യങ്ങൾ സംസ്ക്കരിച്ച് ബയോഗ്യാസും, വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കും. എല്ലാ ചിലവും ജർമ്മൻ കമ്പനി ഏറ്റെടുത്ത് കഴിഞ്ഞു.
ഈ പദ്ധതി വിജയിച്ചാൽ കേരളത്തിലെ മറ്റ് സ്ഥലങ്ങളിലും പ്ലാന്റ് ആരംഭിക്കാനാണ് സർക്കാർ തീരുമാനം. നാളെ മന്ത്രി കെ. ടി. ജലീൽ നിർമാണ ഉദ്ഘാടനം നടത്തും. ആറുമാസത്തിനുള്ളിൽ പ്രവർത്തനസജ്ഞമാകുമൊന്നാണ് പ്രതീക്ഷ.