ചീമേനി തുറന്ന ജയിലിൽ ഗോപൂജക്ക് കൂട്ടുനിന്ന സൂപ്രണ്ടിനെതിരെ നടപടി വേണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. അന്ധവിശ്വാസം പ്രചരിപ്പിക്കാനുള്ള ആർ എസ് എസിന്റെ ശ്രമങ്ങൾക്ക് ഉദ്യോഗ്ഥർ കൂട്ടുനിന്നത് ഗൗരവമേറിയ വിഷയമാണെന്നും വി.എസ് പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തെ കുറിച്ച് ഉത്തരമേഖല ജയിൽ ഡിഐജി അന്വേഷണം തുടങ്ങി
ജയിലിലെ ഫാമിലേക്ക് കുള്ളൻ പശുക്കളെ കൈമാറുന്ന ചടങ്ങിലാണ് ഗോപൂജ നടന്നത്.പശുക്കളെ നൽകിയ കർണാടക ഹൊസനര മഠാധിപതി രമചന്ദ്രപുരയുടെ നേതൃത്വത്തിലായിരുന്നു പൂജയും ഗോമാതാ ജയ് വിളിയും.ജയിൽ സുപ്രണ്ട് എ.ജി സുരേഷ്, ജോയിന്റ് സുപ്രണ്ട് കെ.വി ജഗദീഷൻ എന്നിവരുടെ സാന്നിധ്യത്തിലായരുന്നു ചടങ്ങുകൾ.
ജയിലിൽ പൂജക്ക് സൗകര്യമൊരുക്കിയ സുപ്രണ്ടിനെതിരെ നടപടി വേണമെന്ന് വി.എസ് അച്യതാനന്ദൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വ്യാജ സന്യാസിയെന്നാരോപണം ഉയർന്ന വ്യകതിയുടെ നേതൃത്വത്തിൽ ആർ എസ് എസാണ് പരിപാടി സംഘടിപ്പിച്ചതെന്നും വി.എസ് ആരോപിച്ചു. അതിനിടെ പൂജയെ കുറിച്ച് ആഭ്യന്തര വകുപ്പ് അന്വേഷണം തുടങ്ങി. ഉത്തരമേഖല ജയിൽ ഡി.ഐ.ജി ശിവദാസ് തൈപ്പറമ്പിലിനാണ് അന്വേഷണ ചുമതല. സോളാർ കേസിൽ ഉമ്മൻചാണ്ടിക്ക് വേണ്ടി ബിജു രാധാകൃഷ്ണനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്നയാളാണ് ജയിൽ സുപ്രണ്ട് എ.ജി. സുരേഷ്. ജോയിന്റ് സുപ്രണ്ട് കെ,വി ജഗദീഷൻ നേരത്തെ കണ്ണൂർ ജില്ലയിൽ നടന്ന ആർ എസ് എസ് ചടങ്ങിൽ പങ്കെടുത്തതും വിവാദമായിരുന്നു.