കോഴിക്കോട്· കോർപറേഷനിൽ തെരുവുവിളക്ക് സ്ഥാപിക്കാനുള്ള കരാറിൽ അഴിമതിയുണ്ടെന്ന് വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. കരാർ രേഖകൾ പരിശോധിച്ച വിജിലൻസ് സംഘം ഒരു മാസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കും.ടെൻഡറിൽ പങ്കെടുത്ത മറ്റുകമ്പനികളാണ് പരാതിക്കാർ.
കോർപറേഷൻ തയ്യാറാക്കിയ താൽപര്യപത്രത്തിലെ വ്യവസ്ഥകള്‍ അട്ടിമറിച്ച് കരാറെടുത്ത കമ്പനിക്ക് വഴിവിട്ട് സഹായങ്ങൾ നൽകിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. രേഖകൾ പരിശോധിച്ച വിജിലൻസ് വിഭാഗം പ്രഥമദൃഷ്ട്യാ പാകപ്പിഴകൾ കണ്ടെത്തുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് വിജിലൻസ് സി.ഐ ദ്രുതപരിശോധന തുടരുകയാണ്. അന്തിമറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതുൾപ്പെടെയുള്ള തുടർനടപടികളുണ്ടാകും.. പരാതിക്കാർ വിജിലൻസിന് പുറമെ ഹൈക്കോടതിയെയും സമീപിച്ചിരുന്നു.
തെരുവുവിളക്കിന്റെ തൂണുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിൽ വൻ അഴിമതിയുണ്ടെന്നും ഇതിൽ മേയർക്ക് പങ്കുണ്ടെന്ന് യുഡിഎഫും ആരോപിച്ചിരുന്നു. ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടറി പി.നിഖിൽ, സിപിഎം ജില്ലാസെക്രട്ടറി പി.മോഹനൻ എന്നിവർക്ക് അഴമതിയിൽ പങ്കുണ്ടെന്നാണ് ജില്ലാകോൺഗ്രസ് നേതൃത്വത്തിന്റെ ആരോപണം. ഉദ്യോഗസ്ഥതലത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ കോർപറേഷൻ സെക്രട്ടറിക്കു നിർദേശം നൽകിയിട്ടുണ്ട്.