പാലക്കാട് മലമ്പുഴ ഉദ്യാന നവീകരണത്തില്‍ ക്രമക്കേട് നടത്തിയതിന് ജലസേചനവകുപ്പ് ചീഫ് എൻജീനീയർ ഉൾപ്പെടെ നാലുപേർക്കെതിരെ വിജിലൻസ് കേസെടുത്തു. നാൽപ്പത്തിഒൻപതു ലക്ഷം രൂപയുടെ അഴിമതിയാണ് വിജിലൻസ് കണ്ടെത്തിയത്. കേസിൽ പ്രതികളായ ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്യണമെന്ന് അഴിമതി വിരുദ്ധ സംഘടനകൾ ആവശ്യപ്പെട്ടു.
ജലസേചനവകുപ്പ് ഭരണവിഭാഗം ചീഫ് എൻജിനീയർ വി.കെ.മഹാനുദേവൻ , എക്സിക്യൂട്ടീവ് എൻജിനീയർ ജമാലുദ്ദീൻ , കരാറുകാരായ അരുൾ സുന്ദരം , പി.സി.പൗലോസ് എന്നിവർക്കെതിരയാണ് വിജിലൻസ് കേസെടുത്തത്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇരുപത്തിയൊന്നേമുക്കാൽ കോടി രൂപ മലമ്പുഴ ഉദ്യാന നവീകരണത്തിന് അനുവദിച്ചു. ഇതിൽ രണ്ടാംഘട്ട പ്രവൃത്തികളിൽ 49 ലക്ഷത്തി 26000 രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്. ഉദ്യാനത്തിലേക്ക് ചെടികള്‍ വാങ്ങിയതും പരിപാലിച്ചതുമായ ഇനത്തിലാണ് ക്രമക്കേടുണ്ടായത്.
പല ചെടികളും വാങ്ങാതെ രേഖകളിൽ ഉയർന്ന വിലയിട്ട് പണം തട്ടിയെടുത്തു. പതിനേഴ് പ്രവൃത്തികൾ ഉൾപ്പെടുന്നതാണ് മലമ്പുഴ ഉദ്യാന നവീകരണം. മലമ്പുഴയില അഴിമതി സംബന്ധിച്ച് 2013 ഡിസംബറിൽ വിജിലൻസിന് പരാതി ലഭിച്ചതാണ്്. എന്നാൽ കേസെടുക്കുന്നതിലേക്ക് അന്വേഷണം എത്തിയിരുന്നില്ല. തുടർന്ന് പരാതിക്കാരായ ആന്റി കറപ്ഷന്‍ ആക്ഷന്‍ കൗണ്‍സിൽ എന്ന സംഘടന തൃശൂർ വിജിലൻസ് കോടതിയെ സമീപിച്ചതാണ് കേസിനാധാരമായത്. കേസിൽ ഉൾപ്പെട്ട ഉന്നതഉദ്യോഗസ്ഥർ അതേ സ്ഥാനത്തു തുടരുന്നതിനെതിരെ കോടതിയെ സമീപിക്കാനാണ് അഴിമതി വിരുദ്ധ സംഘടനകളുടെ തീരുമാനം.