വേണമെങ്കിൽ ഒരു നിമിഷം വെങ്കിടേഷിനു കണ്ണടയ്ക്കാമായിരുന്നു. കൂകിയാർത്തെത്തുന്ന മരണം രണ്ടു കുരുന്നു ജീവനുകൾ റാഞ്ചിയെടുക്കുമെന്നു തോന്നിയതിനാൽ അയാൾ കണ്ണു തുറന്നു പിടിച്ചു. വെങ്കിടേഷ് തടഞ്ഞതു കൊണ്ട് റെയിൽപാളത്തിൽ കയറാതെ പിൻമാറിയ വിദ്യാർഥികൾ ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടു. പക്ഷേ തൊട്ടരികിലൂടെ ട്രെയിൻ അലറിവിളിച്ചു പോകുന്നതിനിടെ പിന്നിലേക്കു തലയിടിച്ചു വീണ് വെങ്കിടേഷ്(54) മരിച്ചു.
ചിത്രകാരനും ആവിക്കര ഹൗസിൽ നായ്ക് - സുമിത്ര ദമ്പതികളുടെ മകനുമാണ് എ.വെങ്കിടേഷ്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം. കോട്ടച്ചേരിയിലെ ലവൽ ക്രോസ് മുറിച്ചുകടക്കാനുള്ള ശ്രമത്തിലായിരുന്നു വിദ്യാർഥികൾ. ട്രെയിൻ വരുന്നതു കണ്ട വെങ്കിടേഷ് വേഗം പാളത്തിനു സമീപത്തേക്കു നീങ്ങി ഇവരെ കൈ കാണിച്ചു തടഞ്ഞു. ഇതിനിടെ കണ്ണൂർ ഭാഗത്തേക്കു ഭാവ്നഗർ കൊച്ചുവേളി എക്സ്പ്രസ് കടന്നുപോയിരുന്നു.
കാറ്റേറ്റ് നില തെറ്റി വീണതാകാമെന്നു കരുതുന്നു, ലവൽ ക്രോസിനു സമീപത്തു കുഴിച്ചിട്ടിരുന്ന ചെറിയ കമ്പിയിൽ തലയിടിച്ചു വീണ വെങ്കിടേഷ് തൽക്ഷണം മരിച്ചു. ട്രെയിനിടിച്ചു വീണു എന്ന നിലയിലാണ് പൊലീസ് സ്റ്റേഷനിലേക്ക് അറിയിപ്പെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഭാര്യ: പ്രേമ. ഏകമകൾ: ഭവ്യ. മരുമകൻ: സന്തോഷ്. സഹോദരങ്ങൾ: നരസിംഹ, ബാല, അണ്ണു, വിലാസിനി, പ്രേമ, ഗായത്രി, നളിനി.