കോഴിക്കോട് കോടഞ്ചേരി വട്ടച്ചിറ ആദിവാസിക്കോളനിയിലെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം ഉണ്ടാക്കുമെന്ന് സർക്കാരിന്റെ ഉറപ്പ്. കോളനിയുടെ വികസനത്തിനായി 88 ലക്ഷം രൂപയുടെ പദ്ധതി ഈ വർഷം നടപ്പാക്കാനാണ് പരിപാടി. മനോരമ ന്യൂസ് നാട്ടുവാർത്ത ഇംപാക്ട്.
ജില്ലയിലെ ഏറ്റവും വലിയ ആദിവാസി കോളനിയിലെ ജനങ്ങളുടെ ജീവിതദുരിതം മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സർക്കാർ ഇപെടൽ ഉണ്ടായത്. കോളനിയിലെ വീടുകളുടെ പണി ഉടൻ പൂർത്തിയാക്കും. എല്ലാ വീടുകളിലും വൈദ്യുതിയെത്തിക്കാനുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു.
കോളനിയുടെ സമഗ്രവികസനമാണ് പുതിയ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഉൾപ്രദേശങ്ങളിലെ യാത്രാസൗകര്യം വികസിപ്പിക്കും. ഒപ്പം കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് 20 ലക്ഷം രൂപയുടെ പദ്ധതി അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കും.
പാതിവഴിയിൽ മുടങ്ങിയ പദ്ധതികളും പൂർത്തികരിക്കും. കോളനിയിലെ കുടിവെള്ള പ്രശ്നത്തിൽ സർക്കാരിനെയാണ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പഴിക്കുന്നത്. സർക്കാരിൽ നിന്ന് ഭരണാനുമതി ലഭിക്കാത്തതാണ് പീടികപ്പാറയിലെ കുടിവെള്ള പദ്ധതിയുടെ ചരമക്കുറിപ്പെഴുതാൻ കാരണമായതെന്നാണ് വാദം. എല്ലാം പരിഹരിക്കും എന്ന ഒഴുക്കൻ മറുപടിയോടെ പ്രശ്നങ്ങളോട് മുഖം തിരിക്കുകയാണ് പഞ്ചായത്ത് ഭരണസമിതി.