മലപ്പുറം വണ്ടൂരിൽ ഒരു വർഷം മുൻപ് ഉദ്ഘാടനം ചെയ്ത ഫിഷറീസ് വകുപ്പിന്റെ മൽസ്യമാർക്കറ്റ് തുറന്നു കൊടുത്തില്ല. പിൻവാതിൽ തകർത്ത് സാമൂഹ്യവിരുദ്ധർ കേന്ദ്രമാക്കിയിരിക്കുകയാണ് ഈ കെട്ടിടം.
സംസ്ഥാനത്തെ മൽസ്യമാർക്കറ്റുകള്‍ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു കോടി പന്ത്രണ്ടു ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൊട്ടിഘോഷിച്ച് ഉദ്ഘാടവും ചെയ്തു. പക്ഷെ ഒരു ദിവസം പോലും മൽസ്യമാർക്കറ്റ് പ്രവർത്തിപ്പിക്കാനായിട്ടില്ല. മാർക്കറ്റിന് വൈദ്യുതി ലഭിക്കാത്തതാണ് തടസമായി പറയുന്നത്. മൽസ്യം വിൽക്കുന്ന കൗണ്ടറുകൾക്ക് ആവശ്യമായ വിസ്തീർണമില്ലെന്നും മാലിന്യസംസ്കരണ സംവിധാനമില്ലെന്നു ആക്ഷേപമുണ്ട്.
ടൗണിന്റെ പല ഭാഗത്തായി ചിതറിക്കിടക്കുകയാണിപ്പോൾ മൽസ്യസ്റ്റാളുകൾ. മാർക്കറ്റിന്റെ താഴത്തെ നിലയിൽ മൽസ്യവിൽപനയും ഒന്നാം നിലയിൽ ഉണക്കമീൻ കച്ചവടവുമാണ് ലക്ഷ്യം. സാമൂഹ്യവരുദ്ധ താവളമായി മാറിയ മാർക്കറ്റിൽ മദ്യത്തിന്റെ ചില്ലറ വിൽപനയും നടക്കുന്നുണ്ട്.