കോഴിക്കോട് ഉള്ള്യേരിയിലെ യുഡിഎഫ് ഹർത്താൽ ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. വാഹനഗതാഗതത്തെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിരുന്നു. സിപിഎം-കോൺഗ്രസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഓഫിസ് തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താൽ.
ഭക്ഷ്യസുരക്ഷാ മുൻഗണനാ ലിസ്റ്റിലെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ ഉള്ള്യേരി പഞ്ചായത്ത് സെക്രട്ടറിയെ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. തുടർന്ന് സിപിഎമ്മുകാരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കോൺഗ്രസ് ഓഫീസിന് നേരെയും ആക്രമണമുണ്ടായി.രാത്രി 11 മണിയോടെ കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് സുധിന്‍ സുരേഷിന്റെ വീടിന് നേരെ ബെക്കിലെത്തിയ അഞ്ജതർ ബോംബെറിഞ്ഞു. വീടിന്റെ മുൻവശത്തെ ടൈൽ ഇളകി. സമീപത്തുള്ള യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീടിനുനേരെയും കല്ലേറുണ്ടായി. അക്രമങ്ങൾക്ക് പിന്നിൽ സി.പി.എം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.
മുന്നറിയിപ്പില്ലാതെയാണ് കോൺഗ്രസ് ഹർത്താൽ നടത്തുന്നതെന്നാരോപിച്ച് സി.പി.എം പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് അക്രമങ്ങളെന്ന് സി.പി.എം പ്രദേശിക നേതൃത്വം ആരോപിക്കുന്നു. ഇതിനിടെ, താമരശേരിയിൽ സി.പി.എം പ്രവർത്തകന്റെ വീടിനുനേരെ നാടൻ പടക്കം എറിഞ്ഞ സംഭവത്തിൽ വീടിന് നേരിയ തകരാർ സംഭവിച്ചു. നേരത്തെ, ബി.ജെ.പി. പ്രവർത്തകന്റെ കട തകർത്ത സംഭവത്തിന്റെ തുടർച്ചയാണിതെന്ന് സംശയിക്കുന്നു.