ആദിവാസികളോടുള്ള അവഗണനയുടെ പ്രതീകമാണ് വയനാടിനോട് ചേര്‍ന്ന അതിർത്തി ഗ്രാമമായ തമിഴ്നാട് അയ്യംകൊല്ലിയിലെ ആദിവാസി നേതാവ്. ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച അറുപത്തിമൂന്നുകാരനായ ചാത്തിക്ക് കിടന്നുറങ്ങാൻപോലും അടച്ചുറപ്പുള്ള വീടില്ല.
നീലഗിരി ജില്ലയിൽ ആദിവാസി ക്ഷേമത്തിനായി രൂപംകൊണ്ട അക്കാഡിന്റെ സ്ഥാപക നേതാക്കളിലൊരാളാണ് ഈ ഇരിക്കുന്നത്. പ്രസ്ഥാനം വളർന്നപ്പോൾ ചാത്തി തളർന്നു. ആദിവാസികളുടെ തനത് കലാരൂപങ്ങൾ പ്രചരിപ്പിക്കുന്നതിനും ഭൂമിപ്രശ്നങ്ങൾ പറഞ്ഞുതീർക്കുന്നതിനും മുൻപിലുണ്ടായിരുന്നു ചാത്തി. സ്വന്തം വീട് മറന്ന് ആദിവാസി മുന്നേറ്റത്തിനായി പ്രവർത്തിച്ചു. ലണ്ടൻ, ജർമനി തുടങ്ങിയ വിദേശ രാജ്യങ്ങളിൽപോയി ഗോത്ര കലകൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങളെല്ലാംകണ്ട് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ചാത്തിയെ ആദരിച്ചിരുന്നു. പക്ഷേ അതിന്റെയെല്ലാം ഓർമയായി ഇന്ന് കൈയിലുള്ളത് പാസ്പോർട്ട് മാത്രം. തളർച്ച ബാധിച്ചതിനാൽ വ്യക്തമായി സംസാരിക്കാനും കഴിയില്ല.
കിടന്നുറങ്ങാൻ നല്ലൊരു വീട്്നിർമിച്ച് നൽകാൻപോലും സർക്കാരോ പ്രസ്ഥാനമോ തയ്യാറായിട്ടില്ല. പോയ കാലത്തിന്റെ ഓർമകൾമാത്രമാണ് ഇന്ന് പഴയകാല നേതാവിനൊപ്പമുള്ളത്.