വയനാട് കലക്ടറേറ്റിന് മുൻപിൽ സിപിഎം അനുകൂല സംഘടനയായ ആദിവാസി ക്ഷേമസമിതി ആരംഭിച്ച അനിശ്ചിതകാല നാട്ടുകൂട്ടം അവസാനിപ്പിച്ചു. കലക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ വൈകുന്നേരം തുടങ്ങിയ നാട്ടുകൂട്ടം അവസാനിപ്പിച്ചത്.
ആദിവാസി ഭൂസമരങ്ങൾ ശക്തിപ്പെടുത്തുമെന്ന് ബിജെപി പ്രഖ്യാപനം നടത്തുകയും ആദിവാസി ഗോത്രമഹാസഭ സമരവുമായി രംഗത്തെത്തിയതോടും കൂടിയാണ് സിപിഎം സംഘടനയായ എ. കെ. എസ്. നാട്ടുകൂട്ടുവുമായി മുന്നോട്ട് വന്നത്. ആദിവാസി ഭൂമിക്കും അതിജീവനത്തിനും സ്വയംപര്യാപ്തതക്കും വേണ്ടിയായിരുന്നു സമരം. പട്ടികവർഗവികസനവകുപ്പ് മന്ത്രിക്ക് മുൻപാകെ പതിനാറ് ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം സമർപ്പിക്കുകുയും ചെയ്തു. ഈ ആവശ്യങ്ങളിൽ സർക്കാർതലത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന അറിയിപ്പ് കലക്ടറിൽനിന്ന് ലഭിച്ചതോടെയാണ് ഒരു രാത്രി പിന്നിട്ട നാട്ടുകൂട്ടം അവസാനിപ്പിച്ചത്.
ആദിവാസി ക്ഷേമസമിതിയുടെ ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കുമെന്ന് ഇന്നലെ സമരവേദിയിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉറപ്പ് നൽകിയിരുന്നു. കൽപറ്റയിൽ നടന്ന ആദിവാസികളുടെ പ്രത്യേക ഗ്രാമസഭ തീരുമാനപ്രകാരമായിരുന്നു നാട്ടുകൂട്ടം സംഘടിപ്പിച്ചത്.