വയനാട് തിരുനെല്ലിയിൽ ശരീരം തളരുന്ന അപൂർവരോഗം ബാധിച്ച ആദിവാസി ബാലന് സുമനസുകളുടെ സഹായം. കൊല്ലിമൂല കോളനിയിലെ ആറാംക്ലാസുകാരനായ നിധിനാണ് വീൽചെയറും സാമ്പത്തിക സഹായവും ലഭിച്ചത്. നിധിന്റെ ദയനീയാവസ്ഥ മനോരമ ന്യൂസിലൂടെയാണ് പുറംലോകമറിഞ്ഞത്.
പാലക്കാട് സ്വദേശി സൈലേഷ് അയച്ചുനൽകിയ ഈ സമ്മാനപ്പൊതി സ്കൂളിൽ പോകണമെന്ന നിധിന്റെ ആഗ്രഹം സഫലമാക്കും. തിരുനെല്ലി സ്കൂളിലെ അധ്യാപകരാണ് സമ്മാനപ്പൊതി കൈമാറിയത്. ചക്ര കസേര കണ്ടപ്പോൾ നിധിന് സന്തോഷം. അടുത്തയാഴ്ചമുതൽ ക്ലാസ്മുറിയിൽ കൂട്ടുകാർക്കൊപ്പമിരുന്ന് പഠിക്കാം.
നാലാംക്ലാസിൽ പഠിക്കുമ്പോഴാണ് ശരീരം തളരുന്ന രോഗം നിധിനെ ബാധിച്ചത്. മാസങ്ങളോളം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസിച്ചെങ്കിലും രോഗം മാറിയില്ല. ഓരോ ദിവസം കഴിയുന്തോറും തളർച്ച കൂടിവരുന്നു. എവിടുന്നാണ് ഈ രോഗത്തിന് മരുന്നുലഭിക്കുകയെന്നുപോലും ഇവർക്കറിയില്ല. ഇങ്ങനെ ആശങ്കയോടെ ജീവിക്കുമ്പോളാണ് ആശ്വസാമായി ഇത്തരം സഹായങ്ങൾ നിധിനെതേടിയെത്തുന്നത്.