കൈകാലുകൾ കയറിൽ ബന്ധിച്ച് വായിൽ പ്ലാസ്റ്ററൊട്ടിച്ച് കാറിന്റെ പിൻസീറ്റിൽ ഇരുത്തി കഴുത്തിൽ കത്തി ചേർത്തു കൊണ്ടാണ് തന്നെ കാറിൽ തട്ടിക്കൊണ്ടു പോയതെന്ന് ഡോ.സുധാകർ ബാബു. മൂന്ന് രാപ്പകലുകൾ കൊടിയ പീഡനം. ജീവിതത്തിലേക്ക് മടങ്ങി വരാൻ കഴിയുമോയെന്ന് സംശയിച്ച നിമിഷങ്ങൾ. വേദനയോടെയാണ് ഓരോ നിമിഷവും തള്ളി നീക്കിയത്.
മൂന്നിന് രാവിലെ അഞ്ചരയ്ക്ക് ആശുപത്രി ക്വാർട്ടേഴ്സിൽ നിന്ന് നടക്കാനിറങ്ങുമ്പോൾ പാതയരികിൽ കാർ നിർത്തി കുത്തന്നൂരിലേക്കുള്ള വഴി ഇതാണോയെന്ന് ചോദിച്ചു. ഭാഷയിലെ അവ്യക്തത സംശയം ഉളവാക്കിയെങ്കിലും കാർ മുന്നോട്ട് ഓടിച്ച് കൊണ്ടു പോയപ്പോൾ സംശയം നീങ്ങി. പിന്നീട് കാർ വേഗത്തിൽ ഓടിച്ചു വന്ന് നിർത്തി രണ്ടു പേർ ഇറങ്ങി മർദ്ദിച്ചു. ഉച്ചത്തിൽ നിലവിളിച്ചെങ്കിലും വീടുകളിൽ ആരും ഉണർന്നിരുന്നില്ല. കാറിൽ ഇരുത്തിയും മർദിക്കാൻ തുടങ്ങി. പ്രമേഹ രോഗിയായ ഡോക്ടർ വെള്ളവും ആഹാരവും ആവശ്യപ്പെട്ടെങ്കിലും അതൊന്നും നൽകിയില്ല.
എട്ട് മണിക്കൂർ ജലപാനമില്ലാതെ അബോധാവസ്ഥയിലായി. സന്ധ്യ കഴിഞ്ഞ് ഒരു ലോഡ്ജിൽ എത്തി. മൂന്നാം നിലയിലെ മുറിയിലിരുത്തിയാണ് ആഹാരവും വെള്ളവും കൊടുത്തത്. സംഘത്തിനെ സഹായിക്കാൻ പത്തുപേർ ഇവർക്ക് കൂട്ടിനെത്തി. വാതിൽ തുറന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് മുറി തുറക്കാതിരിക്കാൻ മേശയും മറ്റും കതകിനോട് ചേർത്ത് വാതിലിന്റെ കുറ്റി ഇട്ടു. ഒരു മണിക്കൂർ കഴിഞ്ഞ് വാതിൽ ചവിട്ടി തുറന്ന് എത്തിയ അവർ ഡോക്ടറെ മർദ്ദിച്ചു. ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്കടിച്ചു. ചോരവാർന്ന് കിടക്കയിൽ വീണു.
കിടക്കയിലും ഷീറ്റിലും ചോരപ്പാടുകൾ തുടച്ച് മാറ്റാൻ ശ്രമിച്ചു. പ്രാഥമിക ശുശ്രൂഷ നൽകി പിന്നീട് കൊണ്ടുപോയത് ജെഎൻഎൻ ആശുപത്രിയിലെക്കാണ്. അവിടെ നിന്ന് ഉൾനാടൻ ഗ്രാമമായ നൂതനഹൾവയിലെ വീട്ടിലേക്കാണ് കൊണ്ടു പോയത്. അവിടെവെച്ച് കഴുത്തിൽ കത്തി കൊണ്ട് മുറിപ്പാട് ഉണ്ടാക്കിയാണ് മുദ്രപത്രത്തിൽ ഒപ്പിടീപ്പിച്ചത്. പിന്നീട് കാട്ടിലേക്ക് കൊണ്ടു പോയി വീണ്ടും മുദ്രപത്രത്തിൽ ഒപ്പിടാൻ പറഞ്ഞു. പെട്രോൾ നിറച്ച കാനും ലൈറ്ററും കാണിച്ച് ഒപ്പിട്ടില്ലെങ്കിൽ കത്തിച്ച് കളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഒപ്പിട്ട് വാങ്ങിയതെന്ന് സുധാകർ ബാബു പറഞ്ഞു. ഡോക്ടറെ മോചിപ്പിക്കാൻ ക്രസന്റ് ആശുപത്രിയിലെ പിആർഎം ബാബു, ഡോക്ടറുടെ മകന്റെ ഭാര്യയുടെ കുടുംബാംഗങ്ങൾ എന്നിവർ സഹായിച്ചതായി ഡിവൈഎസ്പി വി.എസ്. മുഹമ്മദ് കാസീം പറഞ്ഞു.
ഗൂഢാലോചന ജനുവരി മുതൽ
ക്രസന്റ് ആശുപത്രിയിലെ ഡോക്ടറെ തട്ടിക്കൊണ്ടു പോകാൻ ജനുവരി മുതൽ ഗൂഢാലോചന തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. ജനുവരി അഞ്ചിന് ആലത്തൂരിലെ ലോഡ്ജിൽ വന്ന് നാലു പേർ താമസിച്ചു. ഡോക്ടറുടെ ക്വാർട്ടേഴ്സും പ്രഭാത നടത്തത്തിന്റെ സമയവും ഒക്കെ മനസിലാക്കി. പിന്നീട് കഴിഞ്ഞ മാസവും ഇവർ ആലത്തൂർ ലോഡ്ജിൽ താമസിച്ചതായി രേഖയുണ്ട്.
മൂന്നിന് തട്ടിക്കൊണ്ടു പോകുന്നതിന്റെ രണ്ട് ദിവസം മുൻപ് രണ്ട് കാറുകളിൽ ആറു പേർ സ്ഥലത്തെത്തി. മൂന്നിന് രാവിലെ ആശുപത്രി പടിക്കൽ മൊബൈൽ ഫോണുമായി ഒരാൾ നിന്ന് ഡോക്ടറുടെ നീക്കങ്ങൾ അറിയിച്ചു കൊണ്ടിരുന്നു. ഡിവൈഎസ്പി മുഹമ്മദ് കാസീം രൂപീകരിച്ച സ്ക്വാഡിൽ ജലീൽ, അശോക്‌കുമാർ, ജയകുമാർ, സുനിൽ, കൃഷ്ണദാസ്, രാമസ്വാമി എന്നിവരുമുണ്ടായിരുന്നു.