സ്കൂൾ വിദ്യാർഥികൾ അപരിചിത വാഹനങ്ങളിൽ ലിഫ്റ്റ് ചോദിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു മലപ്പുറം ഡിഡിഇ ഉത്തരവിറക്കി. അപരിചിത വാഹനങ്ങളിൽ കയറുന്ന വിദ്യാർഥികൾ ചൂഷണത്തിന് ഇരയാകുന്നൂവെന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ നിർദേശത്തെ തുടർന്നാണ് ഉത്തരവ് തയാറാക്കിയത്.
സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വിദ്യാർഥികൾ ഒരു പരിചയവുമില്ലാത്ത എല്ലാ വാഹനങ്ങൾക്കും കൈകാട്ടും. ആരെങ്കിലുമൊക്കെ നിർത്തി കയറ്റിക്കൊണ്ടുപോകും. ബൈക്കിൽ മാത്രമല്ല പരിചയമില്ലാത്ത കാറുകളിലും വാനുകളിലുമെല്ലാം കുട്ടികൾ സുരക്ഷിതമല്ലാതെ യാത്ര ചെയ്യുന്നുണ്ട്.
പരിചയമില്ലാത്ത വാഹനങ്ങളിൽ കയറി യാത്ര ചെയ്യുന്ന പല കുട്ടികളും മണിക്കൂറുകൾ വൈകിയാണ് സ്വന്തം വീട്ടിലെത്തുക. ഈ കുട്ടികളെ ചിലരെങ്കിലും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതോടെണ് പുതിയ ഉത്തരവ്.
മലപ്പുറത്തു മാത്രമല്ല സംസ്ഥാനത്ത് വ്യാപകമായി കുട്ടികൾ അപരിചിത വാഹനങ്ങളിൽ സഞ്ചരിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ അറിയാത്ത വാഹനങ്ങളിൽ ലിഫ്റ്റ് ചോദിക്കുന്നതിന്റെ ദോഷവശങ്ങൾ ബോധ്യപ്പെടുത്താൻ ഒാരോ സ്കൂളിലും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാനും നിർദേശമുണ്ട്.