കോഴിക്കോട് ഗവ. എൻജിനീയറിങ് കോളജിൽ നാലാംവർഷ മെക്കാനിക്കൽ വിദ്യാർഥികളെ എസ്.എഫ്.ഐ പ്രവർത്തകർ ക്ലാസിൽ കയറി മർദിച്ചു. സംഘർഷത്തെത്തുടർന്ന് കോളജിലെത്തിയ പൊലീസ് അധ്യാപരുടെ മുന്നിലിട്ട് വിദ്യാർഥികളെ തല്ലിയോടിച്ചു. കോളജ് യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുയർന്ന തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.
കോളജ് യൂണിയൻ ഉദ്ഘാടനത്തിനിടെ ചീമുട്ടയേറും അതേത്തുടർന്ന് വാക്കേറ്റവും രാത്രി വൈകി ഹോസ്റ്റലിൽ സംഘർഷവും ഉണ്ടായിരുന്നു. രാത്രിതന്നെ എല്ലാസംഘടനകളുടെയും കൊടികളും ബോർഡുകളും നശിപ്പിക്കപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ഇന്ന് നടത്തിയ പ്രകടനമാണ് സംഘട്ടനത്തിന് ആക്കംകൂട്ടിയത്. നാലാംവർഷ മെക്കാനിക്കൽ വിദ്യാർഥികൾ യൂണിയൻ ഉദ്ഘാടനം അലങ്കോലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം.
എന്നാൽ ഇന്നലെ മദ്യപിച്ചെത്തിയ എസ്എഫ്ഐ പ്രവർത്തകരുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് മെക്കാനിക്കൽ വിദ്യാർഥികൾ പറയുന്നു.
സംഘർഷത്തെത്തുടർന്ന് പ്രിൻസിപ്പലാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. വിദ്യാർഥി സംഘട്ടനം പതിവായ കോളജിൽ അരിശത്തോടെയാണ് പൊലീസും പെരുമാറിയത്. മൂന്നാംവർഷ മെക്കാനിക്കൽ ക്ലാസിൽ അധ്യാപകന്റെ മുന്നിലിട്ട് വിദ്യാർഥികളെ ലാത്തികൊണ്ട് അടിച്ചു. കോളജിന് പുറത്ത് തമ്പടിച്ച മുഴുവൻ വിദ്യാർഥികളെയും പിന്നീട് പൊലീസ് ലാത്തി വീശി ഒാടിച്ചു.