ജില്ലയിൽ സ്വകാര്യബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിലുള്ള പ്രശ്നങ്ങൾ വീണ്ടും രൂക്ഷമാകുമ്പോൾ ഇതിനെതിരെ നിയമപരമായി പ്രതികരിച്ച ഒരു പെൺകുട്ടിയുണ്ട്. സ്വകാര്യബസിലെ യാത്രയിൽ കണ്ടക്ടറുടെ ചീത്തവിളി അസഹ്യമായപ്പോൾ ഉപഭോക്തൃ തർക്ക പരിഹാര കോടതി വഴി നഷ്ടപരിഹാരം വരെ നേടിയെടുത്ത ഉണ്ണിമായ എന്ന മിടുക്കി.
നഷ്ടപരിഹാരം വാങ്ങാതെ ആ കൊച്ചു മിടുക്കി പറഞ്ഞു. ‘എനിക്കു പണം വേണ്ട യാത്രചെയ്യാനുള്ള വിദ്യാർഥികളുടെ അവകാശം നിഷേധിക്കാതിരിക്കാനുള്ള ബോധം അവർക്കുണ്ടായാൽ മതി’. കോടതിമുറി ഒരു നിമിഷം ഒരു മാസ് സിനിമയിലെ പഞ്ച് ഡയലോഗ് കേട്ട പോലെയായി. കോടതിയായതു കൊണ്ടു മാത്രം അവിടെ കൂടിയവർ ഒച്ചയുണ്ടാക്കാതെ കരഘോഷം മുഴക്കി.
മാവുങ്കാൽ പുതിയകണ്ടത്തിലെ നാലപ്പാടം പത്മനാഭന്റെയും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എം.വി.ശൈലജയുടെയും മകൾ എൻ.ഉണ്ണിമായയാണു വിദ്യാർഥികളുടെ യാത്രാ പ്രശ്നങ്ങൾക്ക് ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുത്തത്.
ജില്ലയിൽ ഒരിടവേളയ്ക്കു ശേഷം വിദ്യാർഥികളും സ്വകാര്യബസ് ജീവനക്കാരും തമ്മിലുള്ള യാത്രാ തർക്കം രൂക്ഷമാകുമ്പോൾ ഉണ്ണിമായയുടെ കഥ സ്വകാര്യബസ് ജീവനക്കാർക്കുള്ള ഒരു മുന്നറിയിപ്പു കൂടിയാണ്. ബസിൽ യാത്രചെയ്യുന്ന വിദ്യാർഥികളെ നിങ്ങൾ പൊതുജനങ്ങളുടെ മുൻപിൽ ചീത്ത പറയുമ്പോഴും അവരെ മാനസികമായി വേദനിപ്പിക്കുമ്പോഴും അവർക്കു നിയമം നൽകുന്ന പരിരക്ഷ കൂടി ഓർമിക്കണമെന്ന്. അല്ലെങ്കിൽ നാളെ നിങ്ങൾക്കും ഒരുപക്ഷേ കോടതി കയറേണ്ടി വന്നേക്കാം.
ഉണ്ണിമായ പറയുന്നു...
പയ്യന്നൂർ കോളജിൽ പഠിക്കുമ്പോഴായിരുന്നു കണ്ടക്ടറിൽ നിന്നു ചീത്തവിളി കേൾക്കേണ്ടി വന്നത്. പതിവുപോലെ എല്ലാ ദിവസവും പോകുന്ന ബസിൽ തന്നെയായിരുന്നു അന്നും കയറിയത്. എന്നാൽ കണ്ടക്ടർ മാറിയിരുന്നു. ഞങ്ങൾ രണ്ടു വിദ്യാർഥികളേ ബസിൽ ഉണ്ടായിരുന്നുള്ളൂ. തങ്ങളെ കണ്ടപ്പോൾ തന്നെ അദ്ദേഹത്തിനു ദേഷ്യം വന്നുവെന്നു തോന്നുന്നു. പിന്നെ പയ്യന്നൂർ കോളജ് എത്തുന്നതു വരെ വാക്കുകൾ കൊണ്ടുള്ള കൂരമ്പുകളായിരുന്നു. എല്ലാം സഹിച്ചു മിണ്ടാതിരുന്നു. വരും ദിവസങ്ങളിൽ വിദ്യാർഥികളെ കാണുമ്പോൾ സംഭവം ആവർത്തിച്ചു.
ഇക്കാര്യങ്ങളെല്ലാം വീട്ടിൽ വന്ന് അമ്മയോടു പറയാറുണ്ടായിരുന്നു. ഇതിനിടയിൽ കയ്യിലെ ലിഗ്മെന്റിനു പ്രശ്നം വന്നു കുറച്ചു നാൾ കോളജിൽ പോയിരുന്നില്ല. കൈവേദന ഒരു വിധം ഭേദമായി വീണ്ടും കോളജിലേക്കു യാത്ര തിരിക്കുമ്പോൾ അമ്മ പ്രത്യേകം ഓർമിപ്പിക്കുയും ചെയ്തു. ഇന്നു ഫുൾ ടിക്കറ്റ് എടുത്തു യാത്ര ചെയ്യണമെന്ന്. എന്നാൽ അന്നും പതിവുപോലെ ആ ബസ് തന്നെയാണു കിട്ടിയത്. ബസിൽ കയറി അന്നു സീറ്റിലിരിക്കാൻ വേണ്ടി ഫുൾ ടിക്കറ്റെടുത്തു.
വിദ്യാർഥികളെ കണ്ടപാടെ കണ്ടക്ടർ ശകാരവർഷം തുടങ്ങി. കൈക്കു വയ്യെന്നും കോളജ് സ്റ്റോപ്പിൽ തന്നെ ഇറക്കണമെന്നും ഞാൻ കണ്ടക്ടറോട് ആവശ്യപ്പെട്ടു. എന്നാൽ അവിടെ ഇറക്കില്ലെന്നും വേണമെങ്കിൽ എല്ലാവരും പെരുമ്പയിൽ ഇറങ്ങിക്കോളണമെന്നുമായിരുന്നു മറുപടി. ചുറ്റിക്കെട്ടിയ കയ്യുമായി നിന്ന തന്റെ അഭ്യർഥന പോലും കേൾക്കാൻ അയാൾ തയാറായില്ല. ഒടുവിൽ ഞങ്ങളെ പെരുമ്പയിൽ തന്നെ ഇറക്കിവിട്ടു. അന്നത്തെ സംഭവത്തോടെ ഇതിനെ നിയമപരമായി നേരിടാൻ തന്നെ മനസ്സുകൊണ്ടുറച്ചു. പിന്നീടൊന്നും ആലോചിച്ചില്ല, നിയമപരമായി നേരിടാൻ തന്നെ തീരുമാനിച്ചു.
അന്നു ചോദിച്ചു വാങ്ങിയ ബസ് ടിക്കറ്റും കയ്യിലുണ്ടായിരുന്നു. ഇതുവച്ചു പരാതിയെഴുതി ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചു. വേണ്ട സഹായങ്ങളുമായി അമ്മയും കൂടെയുണ്ടായിരുന്നു. കോടതിയിൽ കണ്ടക്ടറെ ഒന്നാം പ്രതിയും ബസ് ഉടമയെ രണ്ടാം പ്രതിയുമാക്കി കേസെടുത്തു. വിഷയം കോടതിയിലെത്തിയതോടെ പുറത്തുവച്ച് ഒത്തുതീർപ്പാക്കാൻ കണ്ടക്ടർ ശ്രമിച്ചു. എന്നാൽ കോടതി തീരുമാനിക്കട്ടെ എന്ന ഉറച്ച നിലപാടായിരുന്നു ഉണ്ണിമായ സ്വീകരിച്ചത്.
ഒടുവിൽ കോടതിയിൽ നിന്ന് ഉണ്ണിമായയ്ക്ക് അനുകൂലവിധി വന്നു. 30,000 രൂപ നഷ്ടപരിഹാരമായിരുന്നു കോടതി വിധിച്ചത്. എന്നാൽ നഷ്ടപരിഹാര തുക വേണ്ടെന്നും വിദ്യാർഥികളോട് മോശമായി പെരുമാറുന്നത് ഇനി ആവർത്തിക്കരുതെന്നും ഉണ്ണിമായ ആവശ്യപ്പെട്ടു. അങ്ങനെ താനടക്കമുള്ള വിദ്യാർഥികളുടെ പ്രശ്നങ്ങൾക്കു കോടതിയിലൂടെ വിജയം നേടിയതിന്റെ സന്തോഷമായിരുന്നു അപ്പോൾ തനിക്കുണ്ടായതെന്നും ഉണ്ണിമായ പറയുന്നു.
ഇന്നു വീണ്ടും വിദ്യാർഥികളും സ്വകാര്യബസ് ജീവനക്കാരും തമ്മിലുള്ള പ്രശ്നം സജീവ ചർച്ചയും ഒടുവിൽ സംഘർഷത്തിലേക്കും നീങ്ങുമ്പോൾ ഇതെല്ലാം നിയമപരമായി പരിഹരിക്കാനുള്ള വഴികളും നമ്മുടെ മുൻപിലുണ്ടെന്ന് ഓർക്കണമെന്നു മാത്രമാണ് ഉണ്ണിമായയ്ക്കു പറയാനുള്ളത്.