കോഴിക്കോട് ചേവായൂരിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ നടത്തിയ ഹെൽമറ്റ് വേട്ടക്കിടെ വിദ്യാർഥിക്ക് പരുക്ക്. മെഡിക്കൽ കോളജ് കാമ്പസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിക്കാണ് പരുക്കേറ്റത്. സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഫ്ലൈയിങ് സ്ക്വാഡ് ഡ്രൈവർ സജിത്തിനെതിരെ പൊലീസ് കേസെടുത്തു.
സ്കൂളിലേയ്ക്ക് പോകുന്നതിനിടെയാണ് വിദ്യാർഥി ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയത്. നമ്പർ പ്ലേറ്റും, ഹെൽമെറ്റും ഇല്ലാതെ വന്ന വാഹനം മോറാബസാറിന് സമീപം വച്ച് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം തടയാൻ ശ്രമിച്ചു.എന്നാൽ വാഹനം നിർത്താതെ മുന്നോട്ട് കുതിച്ചു. ഫ്ലൈങ് സ്ക്വാഡ് ഡ്രൈവർ സജിത്ത് പുറകിലിരുന്ന വിദ്യാർഥിയുടെ കൈയ്യിൽ പിടിച്ചുവലിക്കുകയും കുട്ടി താഴെ വീഴുകയുമായിരുന്നു. വിദ്യാർഥിയുടെ കൈക്കും കാലിനും പരുക്കേറ്റു.
സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു. മെഡിക്കൽ കോളേജ് പൊലീസെത്തി എം.വി.ഐ ഷിജുവിനേയും, ഡ്രൈവറേയും കസ്റ്റഡിയിലെടുത്തു. തുടർന്ന് അർ.ടി.ഒ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തി പൊലീസുമായി ചർച്ച നടത്തി. വിദ്യാർഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡ്രൈവർ സജിത്തിനെതിരെ കേസെടുത്തു.
വിവരമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരെ പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്താക്കി. ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.