ജനകീയ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് അടച്ചുപൂട്ടിയ കൽപറ്റനഗരസഭയിലെ ആധുനിക അറവുശാല തുറക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല. ഏഴുപതുലക്ഷം രൂപ മുതൽമുടക്കി എട്ട് വർഷംമുൻപ് നിർമിച്ച അറവുശാലയിൽ മാലിന്യസംസ്കരണ സംവിധാനമില്ലാതിരുന്നതാണ് പ്രതിഷേധത്തിന് കാരണമായത്.
തുരുമ്പെടുത്ത് കിടക്കുന്ന ഉപകരണങ്ങൾ. കാടുകയറിയ കെട്ടിടം. മദ്യകുപ്പികൾ നിറഞ്ഞ മുറികൾ. ഇതൊക്കെയാണ് അറവുശാലയിലെ കാഴ്ചകൾ. ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തനം തുടങ്ങിയപ്പോഴാണ് നാട്ടുകർക്കിടയിൽ പ്രതിഷേധം ഉയർന്നത്. മാലിന്യം സംസ്കരിക്കാൻ സൗകര്യമില്ലാത്തതിനാൽ ദുർഗന്ധം വ്യാപിച്ചു. ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചശേഷം വീണ്ടും തുറക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ അനുവദിച്ചില്ല. ഇതിനിടയിൽ അറവുശാലയോട് ചേർന്ന് നഗരസഭ വീടുകൾക്ക് അനുമതി നൽകുകയും ചെയ്തു. ജനവാസമില്ലാത്ത സ്ഥലത്തേക്ക് അറവുശാല മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും മുന്നോട്ട് വന്നിട്ടുണ്ട്. എന്നാൽ വീണ്ടും ലക്ഷങ്ങൾ ചിലവഴിക്കേണ്ടിവരുന്നതിനാൽ നഗരസഭ ഈക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല.