വയനാട് മുട്ടിൽ പഞ്ചായത്തിലെ ചീപ്രം കോളനിവാസികളിൽ ത്വക്ക് രോഗം വ്യാപിക്കുന്നു. കാരാപ്പുഴ ഡാമിൽ കെട്ടികിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതാണ് രോഗ കാരണമായി ഡോക്ടർമാർ പറയുന്നത്. ഡാമിന്റെ തീരത്തുനിന്ന് മാറ്റിപാർപ്പിക്കുമെന്ന കലക്ടറുടെ വാഗ്ദാനവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
ശരീരം മുഴുവൻ ചൊറിഞ്ഞ് പൊട്ടുന്ന രോഗം കോളനിയിൽ കണ്ടെത്തിയിട്ട് ഒരുവർഷം കഴിഞ്ഞിരിക്കുന്നു. കുട്ടികളിലും മുതിർന്നവരിലുമെല്ലാം രോഗമുണ്ട്. ഡാമിന്റെ തീരത്തായതിനാൽ എല്ലാ ആവശ്യങ്ങൾക്കും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. ആശുപത്രിയിലെത്തിയപ്പോൾ രോഗകാരണമായി ഡോക്ടർ പറഞ്ഞതും വെള്ളത്തിന്റെ ഉപയോഗംതന്നെ. താഴ്ന്ന ജീവിത നിലവാരവും മറ്റൊരു കാരണമാണ്.
കാരാപ്പുഴ പദ്ധതി പ്രദേശത്ത് താമസിക്കുന്നതിനാൽ വീടും വൈദ്യുതിയും ലഭിക്കില്ല. ഏകപരിഹാരം മാറ്റിപാർപ്പിക്കലാണ്. കഴിഞ്ഞവർഷം ഓണം ആഘോഷിക്കാൻ കോളനിയിലെത്തിയ ജില്ലാ കലക്ടർ മാറ്റിപാർപ്പിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. പക്ഷേ നടപടികളൊന്നും ഉണ്ടായില്ല.