കോഴിക്കോട് നഗരമധ്യത്തിലെ വ്യാപാര സമുച്ചയത്തിൽ അർധരാത്രി വൻ അഗ്നിബാധ. മൊബൈൽ ഫോണുകളുടെ നാലു കടകൾ കത്തിമയർന്നു. തീകെടുത്തുന്നതിനിടെ ശ്വാസംതടസം അനുഭവപ്പെട്ട രണ്ടു ഫയർഫോഴ്സ് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ഷറാറ പ്ലാസയിലായിരുന്നു തീപിടുത്തം. താഴത്തെ നിലയിലെ, മൊബൈൽ ഫോൺ കടയിൽനിന്നാണ് തീ ആദ്യം ഉയർന്നത്. ഇതേകെട്ടിടത്തിലെ കടയിൽ സാധനങ്ങളുടെ കണക്കെടുക്കുകയായിരുന്ന ജീവനക്കാരാണ് തീ കണ്ടത്. ഉടനെ, ഫയർഫോഴ്സിലേക്കും പൊലീസ് കൺട്രോൾ റൂമിലേക്കും വിവരം അറിയിച്ചു. മൊബൈൽ ഫോൺ കടകൾ തിങ്ങിനിറഞ്ഞ കെട്ടിട സമുച്ചയമാണിത്. ഗൾഫ് ബസാർ എന്നാണ് ഈ കെട്ടിടം അറിയപ്പെടുന്നത്. ബീച്ച് റോഡ്, മീഞ്ചന്ത, വെള്ളിമാട്കുന്ന് ഫയർസ്റ്റേഷനുകളിൽനിന്നുള്ള നിരവധി യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. ജില്ലയുടെ മറ്റിടങ്ങളിൽനിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ വിളിച്ചുവരുത്തി. പന്ത്രണ്ട് യൂണിറ്റുകൾ രണ്ടു മണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമായത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു.
ഇരുപത്തിയഞ്ചു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. നിരവധി മൊബൈൽഫോണുകൾ കത്തിനശിച്ചു. വായ്പയെടുത്ത് തുടങ്ങിയ കടകളായതിനാൽ വ്യാപാരികൾ ആശങ്കയിലാണ്. സർക്കാർ സഹായം അനുവദിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
രണ്ടാഴ്ചയ്ക്കിടെ നഗരത്തിലുണ്ടാകുന്ന രണ്ടാമത് വൻ അഗ്നിബാധയാണിത്. സ്റ്റേഡിയം ജംക്ഷനുസമീപം കടയ്ക്കു തീപിടിച്ച് വൻനഷ്ടം സംഭവിച്ചിരുന്നു.