മോട്ടോർ തകരാറായതിനെത്തുടർന്ന് വയനാട് കബനി നദി തീരത്തെ അറുപതേക്കർ പുഞ്ചകൃഷി മുടങ്ങി. മൂപ്പത്്വർഷം മുൻപ് സ്ഥാപിച്ച പമ്പ്സെറ്റ് നിരന്തരം പ്രവർത്തനരഹിതമാകുന്നത് കർഷകർക്ക് തിരിച്ചടിയാകുന്നു.
ഞാറ് നട്ട് കളപറിക്കേണ്ട സമയം കഴിഞ്ഞു. ഉഴുത് മറിച്ച പാടങ്ങൾ ഉണങ്ങി. മുളച്ച് നിൽക്കുന്ന ഞാറിന്റെ ചുവട്ടിൽപോലും വെള്ളമില്ല. മൂപ്പത്തിമൂന്ന് കർഷകരുടെ പ്രതീക്ഷകളാണ് ഇങ്ങനെ വരണ്ട് കിടക്കുന്നത്. നിരന്തരം പണിമുടക്കുന്ന മോട്ടോറാണ് വില്ലൻ. എത്ര അറ്റകുറ്റപണിയെടുത്താലും ശരിയാവില്ല. കർഷകർ പണം ചിലവഴിച്ച് മടുത്തിരിക്കുന്നു. സഹായത്തിന് കൃഷിവകുപ്പോ, പഞ്ചായത്തോ എത്തുന്നില്ല.
ഇനി വെള്ളം എത്തിയാൽതന്നെ വീണ്ടും പാടം ഉഴുത് മറിക്കേണ്ടിവരും. കബനി നദിയിലെ ജലനിരപ്പ് താഴുന്നതും ആശങ്കയ്ക്ക് ഇടനൽകിയിട്ടുണ്ട്. മിക്ക കർഷകരും നഷ്ടം സഹിച്ചാണ് കൃഷിയിറക്കുന്നത്.