കാസര്‍കോട് ചീമേനി തുറന്ന ജയിലിൽ ഗോപൂജ ഉൾപ്പടെയുള്ള ചടങ്ങുകൾ നടത്തിയത് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങാതെയായിരുന്നുവെന്ന് വ്യക്തമായി. ചടങ്ങിനെക്കുറിച്ച് ഉത്തരമേഖല ജയിൽ ഡി.ഐ.ജിയെ രേഖാമൂലം അറിയിക്കുക പോലും ചെയ്തില്ല. ജയില്‍ ആർ.എസ്.എസ് നേതാക്കൾക്ക് തുറന്നുകൊടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രത്യക്ഷ സമരം തുടങ്ങി.
തുറന്ന ജയിലിലെ ആരംഭിച്ച ഫാമിലേക്ക് കാസർകോട് കുള്ളൻ പശുവിനെ കൈമാറുന്ന ചടങ്ങിന്റെ മറവിലായിരുന്നു ഗോപൂജ. പശുക്കളെ നൽകിയ ഹൊസനര മഠാധിപതി രമചന്ദ്രപുരയും അനുയായികളും തനിഷ്ടപ്രകാരമാണ് പൂജ നടത്തിയതെന്നാണ് ജയിൽ സുപ്രണ്ടിന്റെ നിലപാട്.എന്നാൽ ഇത്തരമൊരു ചടങ്ങിന് ജയില്‍ സുപ്രണ്ട് മേലധികാരികളിൽ നിന്നും അനുമതി വാങ്ങിയിരുന്നില്ല. ഡി.ഐ.ജി അടക്കമുള്ളവരെ അറിയിക്കുക പോലും െചയ്തില്ല.
വിവാദനായകനായ സന്യാസിയെ ജയിലിൽ കയറ്റുന്നതിന് മുമ്പ് പാലിക്കേണ്ട നടപടിക്രമം അനുസരിച്ചില്ലെന്നാണ് ഉയരുന്ന മറ്റൊരാരോപണം.ആഭ്യന്തര വകുപ്പിൽ നിന്നും പണം ലഭിക്കുമെന്നിരിക്കേ പശുക്കളെ ദാനംവാങ്ങിയതും ശരിയല്ലെന്നാണ് ജയിൽ ജീവനക്കാർ ചൂണ്ടികാണിക്കുന്നത്. അതേ സമയം സുപ്രണ്ടിനെതിരെയും ജോയിന്റ്സുപ്രണ്ടിനെതിരെയും നടപടിയെടുക്കണെന്ന് ഡി.വൈ.എഫ് ഐ ആവശ്യപ്പെട്ടു. ജയിലിന് മുന്നിൽ പ്രതിഷേധ സംഗമവും നടത്തി
സോളർ കേസ് പ്രതി ബിജു രാധാകൃഷ്ണനെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ പേരിലാണ് സുപ്രണ്ട് ഐ.ജി.സുരേഷിനെ പൂജപ്പുര ജയിലിൽ നിന്നും ചീമേനിയിലേക്ക് മാറ്റിയത്. സുരേഷിനെ മാറ്റിയതിന് പിറകെ കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി ചീമേനിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടത് വിവാദമായിരുന്നു.