വേനൽ കനത്തതോടെ തൊഴിലാളികൾ ഏറ്റെടുത്ത് നടത്തുന്ന വയനാട് ചെമ്പ്ര എസ്റ്റേറ്റിൽ കൊളുന്ത് കുറഞ്ഞു. ഇതോടെ ദുരിതത്തിലായത് മുന്നൂറ്റി ഇരുപത് കുടുംബങ്ങളാണ്.
ആഴ്ചയിൽ രണ്ടുതവണ മാത്രമാണ് കൊളുന്ത് ശേഖരിക്കാൻ സാധിക്കുന്നത്. മഴ ഇല്ലാതായതാണ് കൊളുന്ത് കുറയാൻ കാരണം. വളപ്രയോഗം ചെയ്യാതിരുന്നതും തിരിച്ചടിയായി. കഴിഞ്ഞവർഷം ഒക്ടോബർ ഇരുപത്തിയേഴിന് മാനേജ്മെന്റ് അടച്ചുപൂട്ടിയ തോട്ടം തൊഴിലാളികൾ ചേർന്ന് തുറക്കുകയായിരുന്നു. ആഴ്ചയിൽ അഞ്ചുദിവസം ശേഖരിച്ചിരുന്ന കൊളുന്ത് വിറ്റ് തൊഴിലാളികൾതന്നെ പണം വീതിച്ചെടുത്തു. ഇപ്പോൾ നിത്യചിലവിനുപോലും വരുമാനമില്ല.
പലതവണ മാനോജ്മെന്റും തൊഴിലാളികളും ചർച്ച നടത്തിയെങ്കിലും തോട്ടം തുറക്കുന്ന കാര്യത്തിൽ മാത്രം തീരുമാനമുണ്ടായില്ല. ലീഗ് നേതാവിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസ് നേതാക്കൾ ഇടപെടുന്നതും തൊഴിലാളികൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്.