തിരുവാതിരക്കാലത്തെ പാരമ്പര്യത്തനിമയോടെ ആഘോഷിക്കാൻ കോഴിക്കോട് നഗരത്തിൽ തിരുവാതിര വണ്ടിയിറങ്ങി. സേവ് ഗ്രീന്‍ അഗ്രിക്കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കലാരൂപങ്ങളും തിരുവാതിരവിഭവങ്ങളുമായി വണ്ടി വീടുകളിലെത്തിയത്.
ഒാർമകളിലെ ആതിരക്കാലത്തെ തിരിച്ചുപിടിക്കുകയാണ് ഇവർ. നാവിലും മനസിലും ധനുമാസരാവിനെ തുയിലുണർത്തി. സർപ്പദോഷങ്ങളും ദൃഷ്ടിദോഷങ്ങളും അകറ്റാൻ നാവോറ് പാടിത്തുടങ്ങി.
മലയാളി മറന്നുപോയ പൈതൃകത്തിന്റെ ഒാര്‍മപ്പെടുത്തൽ കൂടിയാണിത്. അനാരോഗ്യത്തിലേക്ക് വഴിവയ്ക്കുന്ന ഭക്ഷണശീലങ്ങളിൽ നിന്ന് മുക്തിനേടാൻ കാച്ചിൽ, പുഴുക്ക്, നേന്ത്രപ്പഴം തുടങ്ങിയ വിഭവങ്ങളടങ്ങിയ തിരുവാതിരകിറ്റും വിതരണം ചെയ്തു. അതിരാവിലെ തുടങ്ങിയ തിരുവാതിരവണ്ടിയുടെ യാത്ര രാത്രി പത്തുവരെ നീളും.