മല്‍സ്യത്തിലെ വിഷപ്രയോഗത്തിനെതിരെ ബോധവൽക്കരണ പരിപാടിയുമായി ഭക്ഷ്യസുരക്ഷവകുപ്പ്. സാഗരറാണി എന്ന പേരിൽ ബോധവൽക്കരണ പരിപാടികളാണ് ഭക്ഷ്യസുരക്ഷ വകുപ്പ് സംസ്ഥാന വ്യാപകമായി ആസൂത്രണം ചെയ്യുന്നത്.
മത്സ്യത്തിലെ വിഷപ്രയോഗം പൊതുസമൂഹത്തിൽ ഉയർത്തുന്ന ആശങ്ക കണക്കിലെടുത്താണ് ഭക്ഷ്യസുരക്ഷ വിഭാഗം പരിപാടിയുമായി രംഗത്ത് എത്തുന്നത്. സാഗരറാണിയുടെ ഭാഗമായി എല്ലാ ഹാർബറുകളിൽ നിന്നും, പ്രധാന മൽസ്യമാർക്കറ്റുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി. കോഴിക്കോട് ജില്ലയിൽ നടത്തിയ പരിശോധനയിൽ വിഷപ്രയോഗത്തിന്റെ സൂചനകൾ ലഭിച്ചില്ല. രണ്ടാം ഘട്ടമായാണ് മൽസ്യബന്ധന തൊഴിലാളികൾക്കും, വിൽപ്പനക്കാർക്കും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നത്.
മൂന്നാംഘട്ടത്തിൽ മത്സ്യം വിൽക്കുന്ന കേന്ദ്രങ്ങളിൽ പരിശോധനനടത്തും. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന മൽസ്യത്തിലെ മായം കണ്ടെത്തി നിയന്ത്രിക്കുന്നതിനെക്കുറിച്ചും ഭക്ഷ്യസുരക്ഷ വിഭാഗം ആലോചിക്കുന്നുണ്ട്. വിഷവിമുക്തമായ മത്സ്യം ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ഭക്ഷ്യസുരക്ഷ വിഭാഗം ലക്ഷ്യമാക്കുന്നത്.