കോഴിക്കോട്ടെ ഒരു പുഴ കൂടി നാടിന്റെ കൂട്ടായ്മയിൽ പുനർജനിക്കുന്നു. പനങ്ങാട് പഞ്ചായത്തിലെ കോട്ടുനടപ്പുഴയെയാണ് വരൾച്ചയുടെ കാലത്ത് നാട്ടുകാർ വീണ്ടെടുക്കുന്നത്.
വർഷങ്ങളായി അടഞ്ഞുപോയൊരു ജലസ്രോതസ് വീണ്ടെടുക്കുകയാണ് ഇവർ. ബാലുശേരി,പനങ്ങാട്,കോട്ടൂർ പഞ്ചായത്തുകള്‍ക്ക് കാലങ്ങളായി ജീവജലം നല്‍കിയിരുന്നതാണ് ഈ പുഴ. നെൽകൃഷിക്ക് പേരുകേട്ട കോട്ടൂർ പാടശേഖരത്തിന് തെളിനീര് പകർന്നതും കോട്ടുനടപ്പുഴ തന്നെ. വര്‍ഷങ്ങളായി തുടരുന്ന കൈയ്യേറ്റവും അറവ് മാലിന്യനിക്ഷേപവും പുഴയെ നിശ്ചലമാക്കി. പരിസരങ്ങളിലെ കിണറുകൾ വറ്റി. അഞ്ച് വലിയ കുടിവെള്ള പദ്ധതികളും ചെറുകിട ജലസേചനപദ്ധതികളുംകൂടി ഇല്ലാതായതോടെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ പുഴസംരക്ഷണത്തിനിറങ്ങിയത്.
വയലട മുതൽ മഞ്ഞപ്പുഴ വരെ ശുചീകരണപ്രവർത്തനങ്ങൾ തുടരും. കുടുംബശ്രീ അയൽക്കൂട്ടങ്ങളുമായി ചേർന്ന് ജാഗ്രതാ കമ്മറ്റികൾ രൂപീകരിക്കുകയാണ് അടുത്ത പടി.
കൈയേറ്റം തടയുന്നതും തടയണകൾ നിർമിക്കുന്നതുമടക്കം ഒൻപതുകോടി രൂപയുടെ പുഴസംരക്ഷണപദ്ധതിയും പഞ്ചായത്ത് സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്.