ചുട്ടു പൊളളുന്ന മണ്ണിനെ നനയിച്ച് പാലക്കാട്ട് വേനൽമഴ. അര മണിക്കൂറിനുളളിൽ പിൻവാങ്ങിയെങ്കിലും മഴ എല്ലാവർക്കും ആശ്വാസമായി. കാട്ടുതീപടരുന്ന പറമ്പിക്കുളത്തും മഴ ലഭിച്ചു.
ഇടവപ്പാതിയും തുലാമഴയും തുള്ളി പോലുമില്ലാതിരുന്ന നാടിനെ അപ്രതീക്ഷിത മഴ നനയിക്കുകയായിരുന്നു. കുട്ടികളൊക്കെ മഴ നനഞ്ഞ് ആഹ്ളാദിക്കുന്ന കാഴ്ച. മൂടിക്കെട്ടിയ കാർമേഘം കെട്ടുപൊട്ടിച്ച് താഴേക്കിട്ടതുപോലെ മഴ പെയ്തിറങ്ങി. തുള്ളിക്കൊരു കുടം എന്നൊന്നും പറയാനാകില്ല. എന്നാലും അരമണിക്കൂറിനുള്ളിൽ മഴ എല്ലാവരുടെയും മനസു നിറച്ചു. മണ്ണ് നനഞ്ഞു. പാലക്കാട്ടെ 38 ഡിഗ്രി ചൂടിന് നേരിയ ശമനം.
ജില്ലാ ആസ്ഥാനത്തിനു പുറമേ മണ്ണാർക്കാട്, ഒറ്റപ്പാലം, ആലത്തൂർ പ്രദേശങ്ങളിലും മഴ പെയ്തു. കാട്ടുതീപടരുന്ന പറമ്പിക്കുളത്തും നല്ല മഴയാണ് ലഭിച്ചത്. ദേശീയപാതയിൽ മഴവെള്ളം കെട്ടി നിന്നത് നിരവധി വാഹനങ്ങളെ അപകടത്തിനിടയാക്കി.