പ്രതികൂല ജീവിതസാഹചര്യങ്ങളോട് പടപൊരുതി നേടിയ വിജയമാണ് രഞ്ജിത്തിന്റേത്. വിഎച്ച്എസ്ഇയിൽ ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലെ അദ്ദേഹത്തിന്റെ ഒന്നാം റാങ്ക് നേട്ടം അതുകൊണ്ടുതന്നെ കൂടുതൽ തിളക്കമേറിയതാകുന്നു. ഭൂരിപക്ഷംപേരും പിഎസ്‌സി പരീക്ഷാ പരിശീലനത്തിൽ മാത്രം ശ്രദ്ധയൂന്നി മികച്ച റാങ്ക് നേടുമ്പോൾ രഞ്ജിത്താകട്ടെ വീട്ടിലെ പ്രാരാബ്ധമകറ്റാൻ സ്വകാര്യ സ്ഥാപനത്തിലെ ജോലിയും പഠനത്തോടൊപ്പം ഒരുമിച്ചു കൊണ്ടു പോകുകയായിരുന്നു.
പാലക്കാട് കൊഴിഞ്ഞമ്പാറ കരംപൊറ്റയിൽ രാജപ്പന്റെയും കല്യാണിയുടെയും മകനായ ആർ. രഞ്ജിത്ത് ഇല്ലായ്മകളുടെ നടുവിലാണ് ജനിച്ചതും വളർന്നതും. അച്ഛനും അമ്മയും കൂലിപ്പണി ചെയ്തു കിട്ടുന്ന വരുമാനത്തിലാണ് രഞ്ജിത്തും സഹോദരിയുമടങ്ങുന്ന കുടുംബം മുന്നോട്ട് പോയത്. ചെറിയ വരുമാനത്തിലും മക്കൾക്ക് നല്ലരീതിയിൽ വിദ്യാഭ്യാസം നൽകാൻ ആ അച്ഛനമ്മമാർ തയാറായി. അതുകൊണ്ടുതന്നെ ചിറ്റൂർ ഗവ. കോളജിൽ നിന്ന് ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം നേടാൻ രഞ്ജിത്തിനു കഴിഞ്ഞു. സഹോദരിയുടെ വിവാഹം കഴിഞ്ഞതോടെ സാമ്പത്തിക ബുദ്ധിമുട്ടിലായ കുടുംബത്തെ സഹായിക്കാൻ രഞ്ജിത്തും ജോലിക്കിറങ്ങി. ഇതോടൊപ്പം പിഎസ്‌സി പരീക്ഷാ പരിശീലനവും മുന്നോട്ട് കൊണ്ടുപോയി.
മലയാള മനോരമ തൊഴിൽവീഥിയുടെ സ്ഥിരംവായനക്കാരനാണ് രഞ്ജിത്ത്. കഴിഞ്ഞ മൂന്നു വർഷമായി തൊഴിൽവീഥിയും കോംപറ്റീഷൻ വിന്നറും മുടങ്ങാതെ വായിക്കാറുണ്ട്. മറ്റു പ്രസിദ്ധീകരണങ്ങളെ അപേക്ഷിച്ച് വളരെ സിംപിളായി കാര്യങ്ങൾ അവതരിപ്പിക്കാൻ തൊഴിൽവീഥിക്ക് കഴിയുന്നുണ്ട്. വലിച്ചുവാരി നൽകാതെ കൃത്യമായ വിവരങ്ങൾ മാത്രം നൽകുന്ന തൊഴിൽവീഥിയുടെ പരീക്ഷാപരിശീലനങ്ങൾ ഏറെ ആകർഷകമാണെന്നാണ് റാങ്ക് ജേതാവിന്റെ അഭിപ്രായം. ചിറ്റൂരിലെ പിഎസ്‌സി കോച്ചിങ് സ്ഥാപനമായ ഐഡിയലിൽ കുറച്ചുനാൾ പരീക്ഷാ പരിശീലനം നടത്തിയിരുന്നു. ഇതൊടൊപ്പം സുഹൃത്തുകളുമായി ചേർന്ന് കംബൈൻഡ് സ്റ്റഡിക്കും സമയം കണ്ടെത്തി. പ്ലസ്ടുവിന് പഠിപ്പിച്ചിരുന്ന സഞ്ജയ് സാറിന്റെ പ്രോൽസാഹനം റാങ്ക് നേട്ടത്തിൽ നിർണായകമായി.
ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റന്റിനൊപ്പം പാലക്കാട് ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സർവന്റസ് റാങ്ക് ലിസ്റ്റിലും പൊലീസ് കോൺസ്റ്റബിൾ, ഫയർമാൻ തുടങ്ങിയ തസ്തികകളുടെ ഷോർട്ട് ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. ഉയരത്തിലെ ചെറിയ കുറവു കാരണം ഫയർമാൻ തസ്തികയുടെ ശാരീരിക അളവെടുപ്പിൽ അയോഗ്യത വന്നു. അതുകൊണ്ടുതന്നെ പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ കായികക്ഷമതാ പരീക്ഷയിൽ പങ്കെടുത്തില്ല. വാട്ടർപോളോയിലെ ഗ്രൂപ്പിനത്തിൽ സർവകലാശാലയെ പ്രതിനിധീകരിച്ച് ഒന്നാം സ്ഥാനം നേടിയതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച 10 മാർക്ക് ഉൾപ്പെടെ 74.33 മാർക്കാണ് രഞ്ജിത്തിന് ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റന്റ് പരീക്ഷയിൽ ലഭിച്ചത്.