വയനാട് ജില്ലയിൽ പൂട്ടിക്കിടക്കുന്ന ക്വാറികൾ തുറക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ കലക്ടറേറ്റ് ഉപരോധിച്ചു. സമരത്തെ തുടർന്ന് കലക്ടറേറ്റിന്റെ പ്രവർത്തനം രണ്ടരമണിക്കൂറാണ് തടസപ്പെട്ടത്.
ചെറുകിട ക്വാറി ഉടമകളും, ടിപ്പർ ലോറി ഉടമകളും, തൊഴിലാളികളുംചേർന്ന സംയുക്ത സമരസമിതിയാണ് ഉപരോധം നടത്തിയത്. ചെറുകിട ക്വാറികള്‍ക്ക് പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കിയതോടെ ഡിസംബർ ആറുമുതൽ ജില്ലയിൽ പാറമടകൾ അടഞ്ഞുകിടക്കുകയാണ്. രാവിലെ ആറുമണിമുതൽ ആരംഭിച്ച സമരം കലക്ടറുമായി ചർച്ച നടത്തിയതിനെത്തുടർന്ന് ഉച്ചയോടെ അവസാനിപ്പിച്ചു.
മൂന്ന് കവാടങ്ങൾക്ക് മുൻപിലും പ്രതിഷേധക്കാർ കുത്തിയിരിക്കുന്നതിനാൽ കലക്ടറേറ്റിലെ ജീവനക്കാർക്ക് ഓഫിസുകളിൽ പ്രവേശിക്കാനായില്ല. ഇതോടെ ഉച്ചവരെ ജില്ലാ ഭരണകേന്ദ്രത്തിന്റെ പ്രവർത്തനം മുടങ്ങി. അതേസമയം മറ്റ് ജില്ലകളിൽനിന്നും കർണാടകയിൽനിന്നും കരിങ്കൽ കയറ്റിവരുന്ന ലോറികൾ ജില്ലാ അതിർത്തിയിൽ സംയുക്ത സമരസമിയുടെ നേതൃത്വത്തിൽ തടയുന്നത് തുടരുകയാണ്.