മലപ്പുറം താനൂരിലുണ്ടായ സി.പി.എം ലീഗ് സംഘർഷത്തിൽ വ്യാപകനാശനഷ്ടം. ഒട്ടേറെ വീടുകളും വാഹനങ്ങളും തകർത്തു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുകയാണിപ്പോൾ.
സി.പി.എം. ലീഗ് സംഘർഷത്തിനിടെ പൊലീസ് ആകാശത്തേക്ക് വെടിയുതിർത്ത ശേഖമാണ് അന്തരീക്ഷം അൽപമെങ്കിലും ശാന്തമായത്. പരിസരത്തെ ഒട്ടേറെ വീടുകള്‍ ആക്രമിക്കപ്പെട്ടു. പെട്രോൾ ബോംബ് ആക്രമണത്തിൽ വീടുകൾ കത്തിനശിച്ചു. രണ്ട് ലോറികളും അഗ്നിക്കിരയായി. കാറുകളും ഒാട്ടേറിക്ഷകളും മോട്ടോർ സൈക്കിളുകളും അടക്കം അൻപതിലേറെ വാഹനങ്ങൾ തകർത്ത നിലയിലാണ്.
മൽസ്യം സൂക്ഷിക്കുന്ന ചാപ്പകളും വലകളും നശിപ്പിക്കപ്പെട്ട നിലയിലാണ്. വഴിയോരത്ത് നിർത്തിയിട്ട വാഹനങ്ങൾ പൊലീസാണ് തല്ലിത്തകർത്തതെന്ന് നാട്ടുകാർ ആരോപിച്ചു. താനൂർ സി.ഐ. സി. അലവി അടക്കം ഒട്ടേറെപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്.
ഒട്ടുപുറം കടപ്പുറം മുതൽ ആൽബസാർ വരേയുളള ഭാഗങ്ങളിൽ സംഘർഷസാധ്യത നിലനിൽക്കുകയാണ്. താനൂരിന്റെ മൂന്നു കിലോമീറ്റർ പരിധിയിലേക്ക് അപരിചിതർക്കും വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. തീരദേശമേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ ജില്ലാ ഭരണകൂടം ശ്രമമാരംഭിച്ചിട്ടുണ്ട്.