മാനന്തവാടി തഹസില്‍ദാരെ ഓഫിസിൽ പൂട്ടിയിട്ടശേഷം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് പ്രതിഷേധക്കാരുടെ ആത്മഹത്യാ ഭീഷണി. മക്കിമലയിലെ പട്ടയപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മൂന്നംഗ ആര്‍.എസ്.പി ലെനിനിസ്റ്റ് പ്രവര്‍ത്തകരാണ് ഉച്ചയോടെ തഹസിൽദാരെ പൂട്ടിയിട്ടത്. അഗ്നിശമനസേനയും പോലീസുംചേർന്ന് കതക് തകർത്ത് തഹസിൽദാരെ രക്ഷപ്പെടുത്തുകയായിരുന്നു.
ഒരു മണിക്കൂർ നേരത്തെ നാടകീയ രംഗങ്ങൾക്കൊടുവിലാണ് പ്രതിഷേധക്കാരെ കീഴ്പ്പെടുത്താനാത്. വാവച്ചന്‍, മേഴ്സി,അന്നു എന്നിവരായിരുന്നു സമരക്കാർ. തഹസിൽദാരുടെ മുറിക്കുള്ളിൽ കയറിപ്പറ്റിയ ഇവർ ഓഫിസ് അകത്തുനിന്ന് പൂട്ടി. തുടർന്ന് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യഭീഷണി മുഴക്കുകയായിരുന്നു. ആരെങ്കിലും തുറക്കാന്‍ ശ്രമിച്ചാല്‍ തീകൊളുത്തുമെന്ന് മൂവരും വിളിച്ച് പറഞ്ഞത് ആശങ്കയ്ക്ക് ഇടയാക്കി.
അഗ്നിശമ്ന സേനാഗംഗങ്ങളും പൊലീസും നടത്തിയ സമയോചിതമായ ഇടപെടൽ ഫലം കണ്ടു. മൂവരെയും അറസ്റ്റ് ചെയ്തശേഷം തഹസില്‍ദാര്‍ എന്‍. ഐ. ഷാജുവിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് നടപടിക്കിടെ പ്രതിഷേധക്കാരെ തഹസിൽദാരുടെ ഓഫിസിലെ ക്ലർക്ക് മർദിച്ചെന്നും ആരോപണമുണ്ട്. മക്കിമലയിലെ എഴുപത്തിരണ്ട് കുടുംബങ്ങൾക്കാണ് പട്ടയം ലഭിക്കാനുളളത്. നിരവധി തവണ സമരങ്ങൾ നടത്തിയിട്ടും ഇതുവരെ പ്രശ്ന പരിഹാരം ഉണ്ടായിട്ടില്ല. കർഷകർ നാൽപ്പത് വര്‍ഷമായി കൈവശംവച്ച് കൃഷി ചെയ്തുവരുന്ന ഭൂമിയാണ് മക്കിമലയിലേത്.