തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിലെ അഴിമതിയിൽ കോഴിക്കോട് കോര്‍പറേഷനെതിരെ പ്രതിഷേധം ശക്തമാകുന്നു. യൂത്ത് ലീഗ് കോർപറേഷൻ ഓഫീസിലേയ്ക്ക് മാർച്ച് നടത്തിയപ്പോൾ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോർപറേഷൻ സെക്രട്ടറിയുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്.
ലീഗ് ഹൗസിൽ നിന്ന് എത്തിയ യൂത്ത്് ലീഗ് പ്രവർത്തകരെ കോർപറേഷൻ കവാടത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. എൽ.ഡി.എഫിന്റ നേതൃത്വത്തിലുള്ള ഭരണം കോർപറേഷനെ അഴിമതിയുടെ കൂത്തരങ്ങാക്കിയെന്ന് മാർച്ചിന് നേതൃത്വം നൽകിയ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി നജീബ് കാന്തപുരം കുറ്റപ്പെടുത്തി.
അഴിമതി ആരോപണത്തിൽ വിശദീരണം നൽകണമെന്നാവശ്യപ്പെട്ട് കോർപറേഷൻ സെക്രട്ടറി മൃൺമയി ജോഷിയുടെ മുറിക്കുമുന്നിൽ കുത്തിയിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബലം പ്രയോഗിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്.
എന്നാൽ അഴിമതിയാരോപണത്തെക്കുറിച്ച് വിശദികരണം ആവശ്യപ്പെട്ടെത്തിയ പ്രവർത്തകർ സെക്രട്ടറി പറഞ്ഞതനുസരിച്ചാണ് ഓഫീസിന് പുറത്ത് കാത്തിരുന്നതെന്ന് കോൺഗ്രസ് കൗൺസിലർമാർ പറയുന്നു. പ്രകോപനമില്ലാതെയണ് പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തതെന്നും ഇവർ ആരോപിക്കുന്നു.
നഗരപരിധിയിലെ പ്രധാന തെരുവുകളിൽ 600 വിളക്കുകാലുകൾ സ്ഥാപിക്കുന്ന പദ്ധതിയിൽ സ്വകാര്യ കമ്പനിയ്ക്കനുകൂലമായി ഉണ്ടാക്കിയ കരാർ നഗരസഭയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് ആരോപണം.