കോഴിക്കോട് മുക്കം കയ്യിട്ടാംപൊയിൽ ഗ്രാമത്തിലേക്ക് മദ്യശാല മാറ്റി സ്ഥാപിക്കുന്നതിന് എതിരെ ജനകീയ പ്രക്ഷോഭം അഞ്ചാം ദിവസവും തുടരുന്നു. സത്യഗ്രഹവും റാലിയുമായി നിരവധി പേരാണ് ദിവസവും പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നത്.
കോഴിക്കോട് കുന്നമംഗലം ദേശീയപാതയോരത്തെ മദ്യശാലയാണ് മുക്കം കയ്യിട്ടാംപൊയിലിലേക്ക് മാറ്റുന്നത്. നിലവിലുള്ള സ്ഥലത്തുനിന്ന് പതിനാറു കിലോമീറ്റർ ഉള്ളിലേക്കു മാറ്റിയാണ് മദ്യശാല തുറക്കുന്നത്. മുക്കത്തേയ്ക്കുള്ള ബൈപാസ് റോഡിന്റെ ഒരു വശത്താണ് മദ്യശാലയ്ക്കായി കണ്ടുവച്ച കെട്ടിടം. തൊട്ടടുത്ത് അംഗൻവാടി. പിന്നെ, ക്ഷേത്രം. അങ്ങനെ, മദ്യശാലയ്ക്ക് അനുയോജ്യമായ ഒരിടം അല്ലെന്ന് വ്യക്തം. എന്നിട്ടും, മദ്യശാല മാറ്റിസ്ഥാപിക്കാൻ ഈ സ്ഥലംതന്നെ തിരഞ്ഞെടുത്തതാണ് പ്രതിഷേധത്തിന് കാരണം.
മദ്യശാല തുറന്നാൽ വഴിനടക്കാൻ പറ്റില്ലെന്ന് വീട്ടമ്മമാർ ഭയപ്പെടുന്നു. മലയോര ഗ്രാമത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ അനുവദിക്കില്ലെന്നാണ് സമരക്കാരുടെ നിലപാട്.