വയനാട് മാനന്തവാടി അഞ്ചുകുന്നിൽ ജനവാസ മേഖലയിൽ സ്വകാര്യ വ്യക്തി സ്ഥാപിക്കുന്ന ടാർ മിക്സിങ് യൂണിറ്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മൂന്നേകാൽ ഏക്കർ കൃഷിഭൂമി വെട്ടിവെളുപ്പിച്ചാണ് നാന്നൂറ്റിയമ്പത് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് നിർമാണം നടക്കുന്നത്.
നിറയെ കുരുമുളക് ചെടികളും തെങ്ങും ഉണ്ടായിരുന്ന കൃഷിയിടം. എല്ലാം ചുവടെ പിഴുതെടുത്ത ശേഷമാണ് ഭൂമി നിരപ്പാക്കൻ തുടങ്ങിയത്. അതോടെ എതിർപ്പുമായി നാട്ടുകാർ രംഗത്തെത്തി. ജില്ലയിൽ വിവിധയിടങ്ങളിൽനിന്ന് നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് മാറ്റേണ്ടിവന്ന യൂണിറ്റാണ് അഞ്ചുകുന്നിലെത്തിയിരിക്കുന്നത്. മലിനീകരണ പ്രശ്നം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇവിടുത്തെ പ്രദേശവാസികൾ.
മൂന്ന് ആദിവാസി കോളനികൾ തൊട്ടടുത്തുണ്ട്. ജിയോളജി വകുപ്പും റവന്യൂവകുപ്പും നിർമാണപ്രവർത്തികൾക്ക് കൂട്ടുനിൽക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു. ജനകീയ സമിതിക്ക് പുറമെ വിവിധ രാഷ്ട്രീയ പാർട്ടികളും സമരരംഗത്തുണ്ട്.