കോഴിക്കോട് ചെറുവണ്ണൂരില്‍ മദ്യശാല ബേപ്പൂർ നടുവട്ടത്തേക്ക് മാറ്റിയതിനെതിരെ ജനകീയ പ്രക്ഷോഭം. പുതിയ സ്ഥലത്ത് ലൈസന്‍സില്ലാതെയാണ് മദ്യം വില്‍ക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ബഹളം രൂക്ഷമായതോടെ ബവ്കോ മാനേജരെ പൊലീസ് ഇടപ്പെട്ടാണ് സ്ഥലത്തുനിന്ന് മാറ്റിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെറുവണ്ണൂരിലെ ഒൗട്ട്ലെറ്റ് നാലുകിലോമീറ്റര്‍ അകലെയുള്ള നടുവട്ടത്തെ മാഹി ഗോഡൗണിലേക്ക് മാറ്റിയത്. മദ്യശാലകള്‍ ദേശീയപാതയോരത്തുനിന്ന് മാറ്റണമെന്ന കോടതി നിര്‍ദേശപ്രകാരമായിരുന്നു ഇത്. കോര്‍പ്പറേഷന്റെ ലൈസന്‍സ് ലഭിക്കാതെതന്നെ അന്നുരാത്രി മദ്യവുംവിറ്റു. ഇതറിഞ്ഞതോടെ രാഷ്ട്രീയകക്ഷിഭേദമെന്യേ നാട്ടുകാര്‍ പ്രക്ഷോഭവുമായെത്തി. സ്കൂൾക്കും ജനവാസകേന്ദ്രത്തിനും സമീപത്തുള്ള മദ്യശാലപൂട്ടണമെന്നാണ് ആവശ്യം.
പ്രതിഷേധം ശക്തമായതോടെ പൊലീസും സ്ഥലത്തെത്തി. ലൈസന്‍സില്ലാതെ മദ്യംവിറ്റതെന്ന് സമരക്കാര്‍ മുറവിളി കൂട്ടി. ബവ്റിജസ് കോര്‍പ്പറേഷന്‍ മാനേജരെ അറസ്റ്റ് ചെയ്യണമെന്നായി സമരക്കാര്‍. ഗത്യന്തരമില്ലാതെ, ബവ്കോ മാനേജരെ സ്ഥലത്തുനിന്ന് പൊലീസിന് മാറ്റേണ്ടിവന്നു. ലൈസന്‍സ് രേഖകള്‍ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.