കേന്ദ്രപൊതുമേഖല സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന്റെ പാലക്കാട് കഞ്ചിക്കോട് യൂണിറ്റ് സ്വകാര്യവൽക്കരിച്ചതിനെതിരെ പ്രതിഷേധം ശക്തം. ലാഭത്തിലായിരുന്ന കമ്പനിയുടെ ഒാഹരിയാണ് കേന്ദ്രസർക്കാർ വിറ്റഴിക്കാൻ തീരുമാനിച്ചത്. മാർച്ച് ആദ്യവാരം പാലക്കാട്ട് സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ പൊതുമേഖല സംരക്ഷണ കൺവൻഷൻ നടക്കും.
പ്രതിരോധമന്ത്രാലയത്തിന് കീഴിലുളള ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് എന്ന ബമ്്്ലിൽ കേന്ദ്രസർക്കാരിന് 54 ശതമാനം ഒാഹരിയാണുളളത്. ഇതിൽ നിന്ന് 26 ശതമാനം വിറ്റഴിക്കാൻ കഴിഞ്ഞ ജനുവരി ആറിന് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇരുപതുവർഷമായി 2321 കോടി രൂപ ലാഭത്തിൽ പ്രവർത്തിക്കുന്ന കമ്പനിയാണിത്. സ്വകാര്യവൽക്കരണത്തിലൂടെ ലഭിക്കുന്നതാകട്ടേ വെറും ആയിരം കോടിരൂപ. ഇത് സ്ഥാപനത്തിന്റെ നിലനിൽപ്പിന് ഭീഷണിയാണെന്ന് ജീവനക്കാർ കുറ്റപ്പെടുത്തുന്നു.
പ്രതിഷേധമെന്നോണം മാർച്ച് ഏഴിന് പാലക്കാട്ട് പൊതുമേഖല സംരക്ഷണ കൺവൻഷൻ നടത്തും.കേന്ദ്ര പൊതുമേഖല സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിലാണിത്. കഞ്ചിക്കോട് യൂണിറ്റിന് 375 ഏക്കർ സ്ഥലമാണുളളത്., അഞ്ഞൂറിലധികം ജീവനക്കാർ ജോലി ചെയ്യുന്നു. കരസേനയുടെ ടട്ര ട്രക്കുകൾ ഉൾപ്പെടെ ഏഴായിരം മിലിട്ടറി വാഹനങ്ങളും മെട്രോകോച്ചുകളും മിസൈൽവിക്ഷേപണ വാഹനവുമൊക്കെ ഇവിടെ നിർമിക്കുന്നു. ബമ്്്ലിന്റെ രാജ്യത്തെ നാലാമത്തെ യൂണിറ്റാണിത്.