ശിരുവാണി അണക്കെട്ടിന്റെ അടിത്തട്ടിലുളള വെളളം തമിഴ്നാടിന് നൽകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തമിഴ്നാട്ടിൽ നിന്ന് കേരളത്തിന് വെളളം കിട്ടാത്ത സാഹചര്യത്തിലാണ് കർഷക സംഘടനകളുടെ പ്രതിഷേധം. പാലക്കാട്ടെ അന്തർസംസ്ഥാന നദീജല നിയന്ത്രണ ഒാഫീസ് ഉപരോധിച്ചു.
പറമ്പിക്കുളത്തു നിന്ന് കേരളത്തിന് അർഹതപ്പെട്ട വെളളം കിട്ടാത്ത സാഹചര്യത്തിൽ ശിരുവാണി അണക്കെട്ടിന്റെ അടിത്തട്ടിലെ വെളളം തമിഴ്നാടിന് നൽകിയതാണ് പ്രതിഷേധത്തിന് കാരണം. കേരളത്തിലെ ജലസേചന ഉദ്യോഗസ്ഥഥർ കോഴവാങ്ങി തമിഴ്നാടിന് വെളളം കൊടുത്തെന്നാണ് വ്യാപകപരാതി. പറമ്പിക്കുളത്തെ വെളളം കിട്ടാത്തതിനാൽ കുടിവെളളത്തിന് ക്ഷാമം നേരിടുന്ന ചിറ്റൂർ മേഖലയിലുളളവരാണ് സമരരംഗത്തുളളത്.
കേരള ജലാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ സമരം ശക്തമാക്കും. പറമ്പിക്കുളം ആളിയാർ കരാർ പുതുക്കുക, ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുക എന്നീ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്.