വരൾച്ചയെ മറികടക്കാനും ഭാരതപ്പുഴയിൽ നീരൊഴുക്ക് നിലനിർത്താനും ജനകീയ കൂട്ടായ്മ. പാലക്കാട് മങ്കര പഞ്ചായത്തിന്റെ സഹകരണത്തോടെ ഇറാംഗ്രൂപ്പാണ് ജലാശയ സംരക്ഷണ പദ്ധതി നടപ്പാക്കിയത്.
ഭാരതപ്പുഴയ്ക്ക് കുറുകെ മങ്കര പഞ്ചായത്തിലെ കാളികാവിലുളള സത്രംകടവ് തടയണയുടെ ഷട്ടറുകൾ പുനർനിർമിച്ചുകൊണ്ടാണ് ഇറാംഗ്രൂപ്പിന്റെ സേവനം. രണ്ടുവർഷം മുൻപ് ചെറുകിട ജലസേചനപദ്ധതി പ്രകാരം നിർമിച്ച തടയണയുടെ തടികൊണ്ടുളള ഷട്ടറുകൾ പൊട്ടിപ്പൊളിഞ്ഞ് പോയപ്പോൾ ഇരുമ്പ് തകിടുകൊണ്ടാണ് പുതിയ ഷട്ടറുകൾ സ്ഥാപിച്ചത്. ഒാരം ചേർന്നൊഴുകിയിരുന്ന പുഴ ഇരുകരകളും തൊട്ട് വെളളം നിറഞ്ഞിരിക്കുകയാണിപ്പോൾ.
എട്ടടി ഉയരത്തിൽ മൂന്നുകിലോമീറ്റർ ദൂരത്തിൽ വെളളം കെട്ടി നിൽക്കുന്നതിലൂടെ മങ്കര കോട്ടായി പഞ്ചായത്തുകളിലുളളവർക്കാണ് നേട്ടമായത്.
പുഴയോരത്ത് നടന്ന ലളിതമായ ചടങ്ങിലൂടെ പദ്ധതി നാടിന് സമർപ്പിച്ചു. ഇറാംഗ്രൂപ്പ് ചെയർമാനും എംഡിയുമായ ഡോ.സിദ്ദിഖ് അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. ഇതിനോടകം അഞ്ചുപഞ്ചായത്തുകളിലായി 151 കിണറുകളും കുളങ്ങളുമാണ് ഇറാംഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഉപയോഗപ്രദമാക്കിയത്. ജലാശയ സംരക്ഷണ പദ്ധതി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.