ചാലിയാറിനേയും മലപ്പുറം ഊർങ്ങാട്ടിരി പഞ്ചായത്തിനേയും മാലിന്യമുക്തമാക്കാൻ ഒരു നാടാകെ കൈകോർക്കുന്നു. മണ്ണിനുളളിൽ കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം പോലും ശേഖരിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. ഒരു കഷണം പ്ലാസ്റ്റിക്കു പോലും ഊർങ്ങാട്ടിരിയുടെ മണ്ണിൽ ഇടാൻ അനുവദിക്കില്ലെന്ന ദൃഢപ്രതിജ്ഞയിലാണ് നാടാകെ. സ്വന്തം ജോലികളെല്ലാം മാറ്റി വച്ചാണ് നാട്ടുകാർ മാലിന്യം ശേഖരിക്കാൻ ഇറങ്ങുന്നത്.
വീടുകളിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം ഒരു കേന്ദ്രത്തിലെത്തിച്ച് തരംതിരിക്കും. കർണാടക മാണ്ഡ്യയിലെ റീസൈക്ലിങ് യൂണിറ്റിലെത്തിക്കുകയാണ് ലക്ഷ്യം. സംസ്ഥാന സർക്കാരിന്റെ ശുചിത്വ കേരള പദ്ധതിയുടെ ഭാഗമായി പ്രാരംഭപ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതി 17 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. ഊർങ്ങാട്ടിരിക്ക് അതിർത്തിയിട്ടൊഴുകുന്ന ചാലിയാറിനെ മാലിന്യമുക്തമാക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. തോണിയിലെത്തി പുഴയിലൂടെ ഒഴുകിയെത്തുന്ന മാലിന്യം നീക്കിത്തുടങ്ങി.