മൊബൈൽ ക്യാമറ ഒളിച്ചുവച്ചു വിഡിയോ പകർത്താൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസുകാരനെ നാട്ടുകാർ കൈയോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഹേമാംബിക നഗർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ നെന്മാറ ചാത്തമംഗലം ചൊട്ടിപ്പാറ പന്തല്ലൂർ ഹൗസിൽ രൺബീർ (32) ആണു പിടിയിലായത്. ഇന്നലെ വൈകിട്ടു വല്ലങ്ങിയിലാണു സംഭവം. വല്ലങ്ങിയിൽ പഞ്ചായത്ത് വായനശാലാ കെട്ടിടത്തിന്റെ മറവിലുള്ള മതിലിലെ ദ്വാരത്തിൽ നിന്നാണു മൊബൈൽ കണ്ടെടുത്തത്. സമീപത്തു ജോലി ചെയ്തുവരുന്ന സ്ത്രീ തൊഴിലാളികൾ സ്ഥിരമായി മൂത്രമൊഴിക്കാൻ എത്തുന്ന സ്ഥലത്താണു കടലാസിൽ പൊതിഞ്ഞ നിലയിൽ മൊബൈൽ ഫോൺ കണ്ടത്.
രണ്ടു ദിവസമായി ഇവിടെ കാണപ്പെട്ട കടലാസു പൊതി എടുത്തു പരിശോധിച്ചപ്പോഴാണു മൊബൈലാണെന്നു മനസ്സിലായത്. ഇക്കാര്യം തൊഴിലാളിയുടെ സഹോദരനെയും പഞ്ചായത്തംഗം രമേഷിനെയും അറിയിച്ചു. സമീപത്തുതന്നെ നിൽപ്പുണ്ടായിരുന്ന പൊലീസുകാരൻ സ്ത്രീ തൊഴിലാളിയിൽ നിന്നു നിർബന്ധപൂർവം മൊബൈൽ തിരിച്ചുവാങ്ങാൻ ശ്രമിച്ചതായി രമേഷ് പറഞ്ഞു. മറ്റു ചില ക്രിമിനൽകേസ് പ്രതികളെ രഹസ്യമായി പിടികൂടാൻ ഉപയോഗിച്ചതാണെന്നു പൊലീസ് പറഞ്ഞത്രെ. പിന്നീട് ഇവർ മൊബൈൽ പരിശോധിച്ചപ്പോഴാണ് അശ്ലീല വിഡിയോ കണ്ടത്.