പ്ലാസ്റ്റിക് വിമുക്ത വയനാടിനായി കൈകോർത്ത് വിദ്യാർഥികൾ. വയനാട് മാനന്തവാടി ഹിൽബ്ലൂംസ് സ്കൂളിലെ കുട്ടികളാണ് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ശേഖരിച്ച് സംസ്കരണത്തിനായി കേരള പ്ലാസ്റ്റിക് മാനുഫാക്ചറേഴ്സ് അസോസിയേഷന് നൽകുന്നത്.
രാവിലെ കുട്ടികൾ സ്കൂളിലേക്ക് വരുമ്പോൾ പാഠപുസ്തകം സൂക്ഷിക്കുന്ന ബാഗിന് പുറമെ കൈയിൽ ഒരു കവറുണ്ടാകും. ചില വിദ്യാർഥികളുടെ കൈയിൽ അമ്പത് പൈസയുടെ കവറാണെങ്കിൽ മറ്റ് ചിലർ കൊണ്ടുവരുന്നത് വലിയ ചാക്കുകൾ. എല്ലാ കവറിലും ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കാണ്. സ്കൂളിലെത്തിയുടൻ ഈ പ്ലാസ്റ്റിക് മാലിന്യം അധ്യാപകർക്ക് കൈമാറും. എൽകെജി മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾ ക്ലാസിലെത്തി കഴിയുമ്പഴേക്കും മുറ്റത്ത് വലിയൊരു പ്ലാസ്റ്റിക് കൂന രൂപപ്പെട്ടിരിക്കും. ഇത് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. ഏഴുവർഷമായി തുടരുന്ന ദിനചര്യമാത്രം. ആദ്യവർഷം ഇരുന്നൂറ് കിലോയാണ് ശേഖരിച്ചതെങ്കിൽ ഈവർഷം അത് പത്ത് ടണായി വർധിച്ചു. വിദ്യാർഥികളുടെ വീട്ടിൽനിന്നും അയൽവാസികളിൽനിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്കാണ് സ്കൂളിലെത്തുന്നത്. പ്ലാസ്റ്റിക് സംസ്കരിക്കാൻ ഇടയ്ക്ക് പ്രതിസന്ധിയുണ്ടായിരുന്നു. നിലവിൽ അത് മാറി കിട്ടിയ സന്തോഷത്തിലാണ് സ്കൂൾ അധികൃതർ. ജില്ലയിലെ മറ്റ് രണ്ട് സ്കൂളുകളിൽനിന്നും ഉൽസവപറമ്പിൽനിന്നും ഇതിന് മുൻപ് പ്ലാസ്റ്റിക് ശേഖരിച്ചിരുന്നു. ഉപയോഗം കുറയ്ക്കുകയും പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പുതിയ തലമുറയ്ക്ക് അറിവ് പകരുകയും ചെയ്യുകയാണ് ഈ വേറിട്ട പദ്ധതിയുടെ ലക്ഷ്യം.