കോഴിക്കോട് മിഠായിത്തെരുവിലെ അപടകരമായ വൈദ്യുതിലൈനുകൾ അടിയന്തിരമായി മാറ്റി സ്ഥാപിക്കും. അടുത്തമാസം 25നകം മുഴുവൻ കച്ചവടസ്ഥാപനങ്ങളിലെയും വയറിങ് സംവിധാനം നവീകരിക്കാനും കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
മിഠായിത്തെരുവിൽ തീപിടിത്തങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും അടിയന്തിരയോഗം വിളിച്ചുചേർത്തത്. മുഴുവൻ കച്ചവടസ്ഥാപനങ്ങളിലും വിവിധ വകുപ്പുകളുടെ മേൽനോട്ടത്തിൽ സുരക്ഷാപരിശോധനനടത്താൻ യോഗത്തിൽ തീരുമാനമായി. നിയമവിധേയമാണങ്കിൽ മാത്രമേ ഇനി തുടർന്ന് ലൈസൻസ് അനുവദിക്കൂ
അപകടകരമായ വൈദ്യുതലൈനുകൾക്കുപകരം വൈദ്യുതി ഭൂഗർഭ കേബിൾ വഴിയാക്കാനുള്ള നടപടികളും കെ എസ് ഇ ബി യുടെ സഹകരണത്തിൽ അടുത്ത ആഴ്ചയോടെ ആരംഭിക്കും.
കടകളിൽ അനധികൃതമായി സൂക്ഷിക്കുന്ന മണ്ണെണ്ണയും ഗ്യാസ് കുറ്റികളും ഒഴിവാക്കാൻ സഹകരിക്കാമെന്ന് വ്യാപാരികളും ഉറപ്പുനൽകി. കച്ചവടസ്ഥാപനങ്ങൾക്കുള്ളിൽ കൂട്ടിയിട്ടിരിക്കുന്ന സ്റ്റോക്കും മാലിന്യങ്ങളും 28നകം നീക്കം ചെയ്യാനും യോഗത്തിൽ തീരുമാനമായി. മന്ത്രി ടി.പി രാമകൃഷ്ണൻ, മുൻമന്ത്രി എം കെ മുനീർ, എ പ്രദീപ് കുമാർ എം എൽ എ ,അരുൺ ഭാസ്കർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.