കോഴിക്കോട് പന്തീരാങ്കാവിൽ വനിതാ പഞ്ചായത്തംഗത്തിന്റെ കാറിന് തീവച്ചു. ലഹരി വിരുദ്ധ ക്യാംപയിൻ പ്രവർത്തനങ്ങളുമായി പഞ്ചായത്തംഗം നീങ്ങുന്നതിനിടെയാണ് കാറിന് തീയിട്ടത്. കഞ്ചാവ്, ലഹരി മരുന്ന് സംഘമാണ് അക്രമത്തിന് പിന്നില്ലെന്ന് സംശയിക്കുന്നു.
ഒളവണ്ണ പഞ്ചായത്തിലെ യു.ഡി.എഫ്. അംഗം സബിഷ രാജേഷിന്റെ വീട്ടുമുറ്റത്തു നിർത്തിയിട്ട കാറിനാണ് തീയിട്ടത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. കാർ ഭാഗികമായി കത്തിനശിച്ചു. പെട്രോൾ നിറച്ച കുപ്പിയും തീപ്പെട്ടിയും സമീപത്തെ പറമ്പിൽനിന്ന് കണ്ടെടുത്തു. വീട്ടുകാർ ഉണർന്ന് വെള്ളമൊഴിച്ചതിനാൽ, പെട്ടെന്ന് തീയണയ്ക്കാനായി. സംഭവത്തിന് ശേഷം ബൈക്ക് വേഗത്തിൽ ഓടിച്ചു പോകുന്ന ശബ്ദം കേട്ടതായി പഞ്ചായത്തംഗം പറഞ്ഞു.
നിരവധി കുട്ടികൾ ലഹരിമരുന്ന് ഉപയോഗിക്കുന്നതായി നാട്ടുകാർ കണ്ടെത്തിയിരുന്നു. ഇതിന് തടയിടാൻ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ഒളവണ്ണ ഏഴാം വാർഡിൽ ലഹരിവിരുദ്ധ ധർണ സംഘടിപ്പിച്ചിരുന്നു. ലഹരിവിരുദ്ധ മുന്നേറ്റം പഞ്ചായത്ത് ഏറ്റെടുക്കുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു.
പരിസരത്തെ ചില വീടുകൾക്കു മുമ്പിലെ സിസിടിവി ക്യാമറയിൽ അക്രമികളുടെ ദൃശ്യങ്ങൾ പതിഞ്ഞതായി സൂചനയുണ്ട്. പക്ഷേ, ലഹരി സംഘത്തിന്റെ ഭീഷണി ഭയന്ന് ദൃശ്യങ്ങൾ കൈമാറാൻ ആളുകൾ ഭയപ്പെടുകയാണ്. പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.