ഹജ് അപേക്ഷക്കൊപ്പം 300 രൂപ ബാങ്കിൽ അടക്കാൻ പാൻകാർഡ് നിർബന്ധമാക്കിയത് ഹാജിമാരെ വലച്ചു. പ്രതിഷേധം ഉയർന്നതോടെ ഹജ് കമ്മിറ്റിയുടെ പാൻനമ്പർ ഉപയോഗപ്പെടുത്തി താൽക്കാലികമായി പ്രശ്നം പരിഹരിച്ചു.
പുതിയ ഹജ് അപേക്ഷകൾ സമർപ്പിക്കാൻ എത്തിയവരാണ് ബാങ്കുകളുടെ കടുംപിടുത്തത്തെ തുടർന്ന് പ്രയാസത്തിലായത്. പ്രായമേറെയുളള പല അപേക്ഷകർക്കും സ്വന്തമായി പാൻ നമ്പറില്ല. 300 രൂപ അടച്ച് ഹജ് അപേക്ഷ സമർപ്പിച്ചാൽ തന്നെയും നറുക്കെടുപ്പിലൂടെ അവസരം ലഭിക്കണമെന്ന് ഒരുറപ്പുമില്ല. പിന്നെയെന്തിനാണ് അപേക്ഷകരോട് പാൻ നമ്പർ ചോദിച്ച് ശാഠ്യം പിടിക്കുന്നത് എന്നായിരുന്നു സംശയം.
പാൻ നമ്പർ ഇല്ലാത്ത ഒട്ടേറെപ്പേർ അപേക്ഷ സമർപ്പിക്കാനാവാതെ മടങ്ങിപ്പോയി. പാൻ നമ്പർ ഇല്ലാതെ ഹജ് അപേക്ഷകൾക്കൊപ്പം പണം അടക്കുന്നത് അപ്്ലോഡ് ചെയ്യാൻ കഴിയാത്ത സോഫ്റ്റ്്വെയർ സംവിധാനമുളളതെന്ന് ബാങ്ക് അധികൃതർ പറയുന്നു. പിന്നീട് എല്ലാ അപേക്ഷകളിലും ഹജ് കമ്മിറ്റിയുടെ പാൻ നമ്പർ ഉപയോഗിച്ച് പ്രശ്നം പരിഹരിച്ചതായും അറിയിച്ചു.