പാലക്കാട് വെളളിനേഴി കലാഗ്രാമത്തിലെ സാംസ്കാരിക സമുച്ചയത്തിന്റെ നിർമാണം മുടങ്ങി. പണം കിട്ടുന്നില്ലെന്നാണ് കരാറുകാരുടെ പരാതിയെങ്കിൽ നിർമാണപ്രവൃത്തികൾക്ക് നിലവാരമില്ലെന്നും ആക്ഷേപമുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് പി.കെ.ശശി എംഎൽഎയും രംഗത്തെത്തി.
കലാഗ്രാമത്തിന്റെ നിർമാണം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് നിർമാണം ഇഴഞ്ഞത്. കഴിഞ്ഞ ആറുമാസമായി ആളുംഅനക്കവുമില്ലാത്തതിനാൽ സ്ഥലം കാടുകയറിത്തുടങ്ങി. കെട്ടിടത്തിന്റെ മിക്കഭാഗങ്ങളും വീണ്ടുകീറാനും തകർന്നുവീണതായും കാണാം. കരാറെടുത്തവരും കരാർകൊടുത്തവരും തിരിഞ്ഞുനോക്കുന്നില്ല. 2003ലാണ് വെളളിനേഴിയെ കലാഗ്രാമമായി സർക്കാർ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി കലാഗ്രാമത്തിൽ സാംസ്കാരിക സമുച്ചയത്തിന്റെ നിർമാണം തുടങ്ങിയത് 2015 മെയ് 19 ന്. രണ്ടു കോടിയുടെ പദ്ധതിയിൽ ഇതിനോടകം ചെലവഴിച്ചത് 55 ലക്ഷം രൂപ. പക്ഷേ നിർമാണപ്രവത്തികളിൽ പോരായ്മകളേറെയുണ്ടെന്നാണ് വ്യാപക പരാതി.
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മുഖേന ഹാബിറ്റാറ്റാണ് നിർമാണ കരാർ ഏറ്റെടുത്തത്. പണം കിട്ടുന്നില്ലെന്നാണ് കരാറുകാർ പറയുന്നു. എഴുപതിലധികം കലകളും അനേകം കലാകാരന്മാരും ഒത്തുചേരുന്നയിടമായ വെളളിനേഴിയിൽ കലാഗ്രാമമെന്നത് നാടിന്റെ ഒന്നാകെ ആവശ്യമായിരുന്നു.