ആറുവർഷമായിട്ടും പണി തീരാതെ പാലക്കാടിന്റെ ഇൻഡോർ സ്റ്റേഡിയം. ഇതിനോടകം ഒൻപതേമുക്കാൽ കോടി രൂപ പദ്ധതിക്കായി ചെലവഴിച്ചു. ബജറ്റിൽ പ്രഖ്യാപിച്ച അഞ്ചുകോടി രൂപയും ലഭിക്കാത്തതിനാൽ നിർമാണം വൈകുകയാണ്.
സംസ്ഥാനസർക്കാരിന്റെയും സ്പോർട്സ് കൗൺസിലിന്റെയും ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെ പതിമൂന്നരക്കോടി രൂപയ്ക്ക് നിർമാണം തുടങ്ങിയ ഇൻഡോർ സ്റ്റേഡിയത്തിനാണ് ഇൗ ഗതി. പണമില്ലാത്തതിനാൽ സ്റ്റേഡിയത്തിന്റെ നിർമാണം പൂർണമായും നിലച്ചിട്ട് ഇത് നാലാംവർഷം. സാമൂഹീകവിരുദ്ധരുടെ താവളമായും കന്നുകാലികളും നായ്്ക്കളും അലഞ്ഞുതിരിയാനും ഇപ്പോൾ ഇൗ സ്ഥലം മാറിയിരിക്കുന്നു. പണം നൽകാമെന്ന് പറഞ്ഞവരൊക്കെ പറ്റിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഇൻഡോർ സ്റ്റേഡിയം സൊസൈറ്റിയുടെ പരാതി.
വോളിബോൾ , ബാസ്കറ്റ് ബോൾ , ബാഡ്മിന്റൻ തുടങ്ങി എല്ലാ കായികഇനങ്ങൾക്കും വേണ്ടിയാണ് ഇൻഡോർ സ്റ്റേഡിയം രൂപകൽപന ചെയ്തത്. ഇനി ഏഴുകോടി രൂപകൂടിവേണം. ബജറ്റിൽ പ്രഖ്യാപിച്ച അഞ്ചുകോടി രൂപയിലാണ് പ്രതീക്ഷ.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഇൗ കായികകേന്ദ്രത്തിന്റെ നിർമാണം നിലയ്ക്കുന്നതിന് പ്രധാനകാരണം രാഷ്ട്രീയ ചേരിതിരിവുകളായിരുന്നു. പക്ഷേ ഇനി അത് ഉണ്ടാകാൻപാടില്ല. കായികകേരളത്തിന് ഏറെ സംഭാവനകൾ നൽകുന്ന പാലക്കാടിന് ഇൻഡോർ സ്റ്റേഡിയം അനിവാര്യമാണ്.