വാളയാറിൽ മരിച്ച സഹോദരിമാരിൽ മൂത്ത കൂട്ടി പീഡനത്തിനിരയായെന്ന് അമ്മയുടെ മൊഴി. ഒരു വർഷം മുൻപ് ബന്ധുവാണ് പീഡിപ്പിച്ചത്. താക്കീതു ചെയ്തിരുന്നു. മകൾ ആത്മഹത്യ ചെയ്യില്ലെന്നും അമ്മ ഭാഗ്യവതി മനോരമ ന്യൂസിനോട് പറഞ്ഞു. ആദ്യ മരണത്തിനു ശേഷം കേസന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നാണ് ആക്ഷേപം .
കുട്ടികൾ ലൈംഗീക ചൂഷണത്തിരയായതിന് സ്ഥിരീകരിക്കുന്നതാണ് അമ്മയുടെ വെളിപ്പെടുത്തൽ. ഈ വിവരം പൊലീസിനോടും പറഞ്ഞിട്ടുണ്ട്. മൂത്ത കുട്ടി മരിച്ച ദിവസം മുഖം മറച്ച രണ്ടു പേർ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നത് ഇളയ കുട്ടി കണ്ടിരുന്നു. ഇത് പോലീസിനോട് പറഞ്ഞിരുന്നതായും അമ്മ പറയുന്നു.
പതിനൊന്ന് വയസ്സുള്ള മൂത്തകുട്ടി ജനുവരി പതിമൂന്നിനും ഒൻപതു വയസുകാരിയായ ഇളയ മകൾ കഴിഞ്ഞ നാലിനുമാണ് മരിച്ചത്. രണ്ടും ഒരേ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ . മൂത്ത കുട്ടിയുടെ മരണത്തിനു ശേഷം പൊലീസ് കൃത്യമായ അന്വേഷണം നടത്തിയില്ലെന്നാണ് ആക്ഷേപം.