തെരുവിൽ അലഞ്ഞുതിരിയുന്നവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാൻ കോഴിക്കോട് സിറ്റി പൊലീസിന്റെ ഓപ്പറേഷൻ സ്വസ്തി. ആരോരുമില്ലാതെ തെരുവിൽ അകപ്പെട്ടവരെ അനാഥാലയങ്ങളിലേക്കു മാറ്റുന്ന പദ്ധതിയാണിത്.
പാലക്കാട് സ്വദേശിയായ വേദിയമ്മാൾ കുറച്ചുദിവസമായി പുതിയ ബസ് സ്റ്റാൻഡിൽ അലഞ്ഞുതിരിയുകയായിരുന്നു. പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മകളുമായി തെറ്റിപ്പിരിഞ്ഞ് നാടുവിട്ടതാണ്. കൈവശം വീട്ടിലെ ഫോൺ നമ്പറുണ്ടായിരുന്നു. ഈ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ വീട്ടുകാർ ഏറ്റുവാങ്ങാൻ തയാറായി. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിൽ എത്തി വേദിയമ്മാളിനെ കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി. ഇങ്ങനെ, പതിമൂന്നു പേരെ തെരുവിൽനിന്ന് നിലവിൽ പൊലീസ് ഇടപ്പെട്ട് പുനരധിവസിപ്പിച്ചു.
അനാഥരായി തെരുവിൽ കഴിയുന്നവരെ ഭിക്ഷാടന മാഫിയ ഉൾപ്പെടെ പലരും ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് സിറ്റി പൊലീസിന്റെ ഉദ്ദേശ്യം. തെരുവുകളിൽ കഴിയുമ്പോൾ കുറ്റകൃത്യങ്ങൾക്കു സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ പൊലീസ് കണ്ടുപിടിച്ച വഴിയാണ് ഇവരെ പുനരധിവസിപ്പിക്കൽ. സി.ജെ.എമ്മും കമ്മിഷണറും ആരോഗ്യവകുപ്പും അനാഥാലയവും പരസ്പരം സഹകരിച്ചതോടെ പദ്ധതിയുടെ വ്യാപ്തി വർധിച്ചു.
നഗരത്തിൽ അലഞ്ഞുതിരിയുന്ന നാൽപതു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ, ശനിയാഴ്ച പുനരധിവസിപ്പിക്കും.