വയനാട് മാനന്തവാടി പാൽവെളിച്ചത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചാലിഗദ്ദ പാറക്കൽ സ്വദേശി ശശിയാണ് കൊല്ലപ്പെട്ടത്. മരിച്ചയാളുടെ കുടുംബത്തിന് സാമ്പത്തിക സഹായമായി വനം, റവന്യൂവകുപ്പുകൾചേർന്ന് ആറുലക്ഷം രൂപ നൽകും. സ്ഥലത്ത് കൂടുതൽ വനപാലകരെ നിയമിക്കാനും തീരുമാനമായി.
Pkg ഇന്നലെ പാൽവെളിച്ചം ക്ഷേത്രത്തിൽ ഉത്സവത്തിന് പോയ ശശി വീട്ടിലേക്ക് മടങ്ങി വന്നില്ല. തുടർന്ന് ഇന്ന് രാവിലെ ശശിയെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാലങ്ങളായി വന്യമൃഗശല്യം രൂക്ഷമായ ഇവിടെ മനുഷ്യ ജീവൻ നഷ്ടപ്പെട്ടതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. തഹസിൽദാരും, ഡിഎഫ്ഒയും, മാനന്തവാടി എ.എസ്.പിയും സ്ഥലത്തെത്തിയാണ് സമവായ ചർച്ച നടത്തിയത്. ശശിയുടെ കുടുംബത്തിന് ധനസഹായമായി വനംവകുപ്പ് അഞ്ച് ലക്ഷം രൂപയും അടിയന്തരസഹായമായി ഇരുപതിനായിരം രൂപയും നൽകും. ഇതിനു പുറമെ റവന്യൂവകുപ്പ് ഒരുലക്ഷം രൂപ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
ശശിയുടെ കുടുംബത്തിലെ ഒരാൾക്ക് വനം വകുപ്പിൽ താൽക്കാലികമായി ജോലി നൽകും. വന്യമൃഗശല്യം തടയാൻ വനപാലകരുടെ പെട്രോളിങ് പ്രദേശത്ത് ശക്തമാക്കും. നാട്ടുകാരായ മൂന്ന് പേരെ കൂടി വനംവകുപ്പിൽ താൽക്കാലിക വാച്ചർമാരായി നിയമിക്കാനും ധാരണയായി.