മിഠായിത്തെരുവിന് ഓരോവർഷവും തീപിടിക്കുമ്പോൾ പ്രഖ്യാപനപ്പെരുമഴയാണ്. പക്ഷേ, തീയണയ്ക്കാനുള്ള സ്ഥിരംസംവിധാനം ഇനിയുമായിട്ടില്ല.
നൂറു കണക്കിന് കടകളുള്ള മിഠായിത്തെരുവിൽ സ്ഥിരമായി തീയണയ്ക്കൽ സംവിധാനമാണ് ശുപാർശചെയ്തത്. ഓരോ കടകൾക്കു മുന്നിലൂടേയും പ്രത്യേക പൈപ്പുകൾ സ്ഥാപിച്ച് സദാ സമയവും വെള്ളം കിട്ടാനുള്ള സൗകര്യം. മിഠായിത്തെരുവിന് തീ പിടിച്ചാൽ ഫയർഫോഴ്സ് വാഹനങ്ങൾക്കു വെള്ളം നിറയ്ക്കാൻ മാനാഞ്ചിറ വരെ പോകേണ്ടി വരില്ല. കയ്യോടെ തീ കെടുത്താനുള്ള സംവിധാനം. 20 പോയന്റുകൾ ഫയർഫോഴ്സ് ശുപാർശ ചെയ്തിരുന്നു.
രണ്ടരക്കോടി രൂപയാണ് ഇതിനു ചെലവ് പ്രതീക്ഷിക്കുന്നത്. എം.പിയും എം.എൽ.എമാരും പിന്നെ കോർപറേഷനും കൈകോർത്ത് ഫണ്ട് കണ്ടെത്താമെന്നാണ് കരുതിയത്. പക്ഷേ, ഇപ്പോഴും പണം കണ്ടെത്താനായിട്ടില്ല. പിന്നെ, ഫയർ അലാം ഘടിപ്പിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. എല്ലാ കടകളിലും ഫയർ എക്സ്റ്റിഗുഷർ നിർബന്ധമാക്കണമെന്ന ശുപാർശയും നടപ്പായില്ല.